പത്തനംതിട്ട∙ ഈ വർഷത്തെ മൺസൂൺ പതിവിലും കുറവായിരിക്കുമെന്ന (92%) ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ആദ്യഘട്ട പ്രവചനം കേരളത്തെ കാര്യമായി ബാധിക്കില്ലെന്ന സൂചന നൽകി വിവിധ കാലാവസ്ഥാ മാതൃകകൾ. ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ കാലവർഷ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടാകില്ലെന്നാണു രാജ്യത്തെ തന്നെ പ്രമുഖ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന്റെ വിലയിരുത്തൽ. പശ്ചിമഘട്ടത്തോടു ചേർന്നു കിടക്കുന്ന കേരളത്തിലും കർണാടകത്തിലും കാലവർഷത്തിന്റെ ആദ്യഘട്ടം മോശമാകില്ല. കേരളത്തിലെ തീരദേശ ജില്ലകളിലും മഴയുടെ അളവ് കുറയുകയില്ലെന്നു സ്കൈമെറ്റ് എംഡി ജതിൻ സിങ് പറഞ്ഞു. യൂറോപ്യൻ സെന്റർ ഫോർ മീഡിയം വെതർ ഫോർക്കാസ്റ്റിന്റെ നിലവിൽ ലഭ്യമായ പ്രവചന മാതൃക പ്രകാരവും സംസ്ഥാനത്തെ പല തീരദേശ ജില്ലകളിലും പതിവുപോലെ ശക്തമായ കാലവർഷം പെയ്തിറങ്ങും. എന്നാൽ മുംബൈയിൽ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ മഴയുടെ അളവ് കുറയാനും വിതരണക്രമം താളം തെറ്റാനും സാധ്യതയുണ്ട്.
പസിഫിക് സമുദ്രതാപനിലയുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസം ഓഗസ്റ്റ് മാസത്തോടെ സാന്നിധ്യമറിയിച്ചേക്കാമെന്ന് ഐഎംഡി മേധാവി ഡോ.എം.മഹാപത്ര ന്യൂഡൽഹിയിൽ പറഞ്ഞു. ഇതു മഴയുടെ ശക്തിയും തോതും കുറയ്ക്കും. എന്നാൽ ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും സമുദ്രതാപനില മാറി മറിയുന്നതു മൂലമുണ്ടാകുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ എന്ന സമുദ്ര താപന ദ്വന്ദ പ്രതിഭാസം നീരാവി പകർന്ന് ഇന്ത്യൻ മൺസൂണിന്റെ രക്ഷയ്ക്ക് എത്തുമെന്ന നേരിയ പ്രതീക്ഷ ഐഎംഡി പൂർണമായും ഉപേക്ഷിച്ചിട്ടില്ല. മാസത്തിൽ ഒരിക്കൽ എത്തുന്ന ആഗോള മഴപ്പാത്തി അനകൂലമായാലും മഴ കോരിച്ചൊരിയും. ഇത് കേരളത്തിനു മുകളിലൂടെ മൺസൂൺ കാലത്ത് കടന്നുപോകുമെന്നു തന്നെയാണ് പ്രതീക്ഷ
2015 നു ശേഷം ഇതാദ്യമായാണ് കാലാവസ്ഥാ വിഭാഗം മൺസൂൺ തോത് കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. 1960നു ശേഷം 16 തവണ എൽ നിനോ പ്രത്യക്ഷമായതിൽ 9 തവണ രാജ്യം കടുത്ത വരൾച്ച നേരിട്ടു. 2002, 2009, 2015 എന്നീ വർഷങ്ങളിലായിരുന്നു ഇത് ഏറ്റവും രൂക്ഷം. യുദ്ധ സാഹചര്യം മൂലം രാസവളങ്ങളുടെ വരവു കുറഞ്ഞതിന് ഒപ്പം മഴ കുറഞ്ഞ് വരൾച്ചാ സാഹചര്യം സംജാതമാകുകയും ചെയ്യുന്നത് രാജ്യത്തിന്റെ കാർഷിക– സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാണെന്ന് വിദഗ്ധർ പറയുന്നു
Tags:
latest