Trending

പാചകവാതക ക്ഷാമം; ഓൺലൈനിൽ ഭക്ഷണത്തിന് ആവശ്യക്കാർ കൂടി, എത്തിക്കാൻ പെടാപ്പാട്

പാചകവാതക സിലിൻഡറുകൾക്ക് ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഓൺലൈൻ ഭക്ഷണവിതരണ ഓർഡറുകൾ കൂടുന്നു. സിലിൻഡർ ഉപയോഗം കുറയ്ക്കാൻ പലരും ഓൺലൈൻ ഭക്ഷണത്തെ ആശ്രയിക്കുന്നതും ഹോട്ടലുകളിൽ നേരിട്ടെത്തിയാലും ഭക്ഷണം കിട്ടുമോയെന്ന് ഉറപ്പില്ലാത്തതുമാണ് ഓർഡറുകൾ വർധിക്കാൻ കാരണം. അതേസമയം, മിക്ക ഹോട്ടലുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടതും വിതരണത്തിന് മതിയായ ജീവനക്കാരില്ലാത്തതും ഭക്ഷണം എത്തിക്കാൻ കമ്പനികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

ദിവസം ശരാശരി 3,000-4,000 ഓർഡറുകളാണ് ഭക്ഷണവിതരണ കമ്പനികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ, സിലിൻഡർ ക്ഷാമം കൂടിയതിനു പിന്നാലെ 15 ശതമാനം ഓർഡുകൾ വർധിച്ചിട്ടുണ്ടെന്ന് പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞു.

ജില്ലയിൽ 200-ലേറെ ഹോട്ടലുകൾ ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സിലിൻഡർ ലഭ്യത കുറഞ്ഞതോടെ മിക്ക ഹോട്ടലുകളും പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവും മെനുവിലെ എണ്ണവും കുറച്ചു. അതിനാൽ ആളുകൾ ആവശ്യപ്പെടുന്ന ഹോട്ടലിൽ ഭക്ഷണം തീരുന്ന മുറയ്ക്ക്, മറ്റു ഹോട്ടലുകളെ ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമുണ്ട്.

ബേക്കറികളും പ്രതിസന്ധിയിൽ

പാചകവാതക വിതരണ പ്രതിസന്ധി ബേക്കറി മേഖലയെയും ബാധിച്ചു. 20 ശതമാനത്തോളം ചെറുകിട ബേക്കറികൾ താത്കാലികമായി പൂട്ടിയെന്ന് ബേക്കറി ഓണേഴ്സ് അസോ. ജില്ലാ പ്രസിഡന്റ് സെയ്ദ് ഫാഹിം പറഞ്ഞു. പഫ്സ്, കട്‌ലറ്റ്, മസാല ബിസ്കറ്റ് പോലുള്ളവ ഉണ്ടാക്കാൻ പാചകവാതകം വേണം. ഉത്പന്നങ്ങൾ ഉണ്ടാക്കി കടകളിലേക്ക് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളാണ് കൂടുതലും അടച്ചത്. തൊഴിലാളികളുടെ ജോലിയേയും ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണ്ണെണ്ണ സ്റ്റൗവിലേക്ക് മടക്കം, എന്നിട്ടും

‘‘40 വർഷംമുൻപ് ചായക്കട തുടങ്ങിയപ്പോൾ മണ്ണെണ്ണ സ്റ്റൗ ആയിരുന്നു. ഗ്യാസ് സ്റ്റൗ വന്നതോടെ മണ്ണെണ്ണ സ്റ്റൗ എടുക്കേണ്ടിവന്നിട്ടില്ല. ഗ്യാസ് കിട്ടാതായതോടെ മണ്ണെണ്ണ സ്റ്റൗവിലേക്കു തന്നെ മടങ്ങേണ്ടിവന്നു. മൂന്നു ദിവസമായി ഇതിലാണ് ചായയും കറിയും വെക്കുന്നത്’’- മാട്ടുമന്തയിൽ ഹോട്ടൽ നടത്തുന്ന എച്ച്. അഫ്സൽ പറഞ്ഞു.

വിറകടുപ്പിലും പാചകമുണ്ട്. എങ്കിലും ചായ ഉൾപ്പെടെ തയ്യാറാക്കാൻ സിലിൻഡർ ലഭിക്കുംവരെയാണ്, 1,400 രൂപമുടക്കി രണ്ട് സ്റ്റൗകൾ വാങ്ങിയത്. കൈയിലുള്ള മണ്ണെണ്ണ ഉപയോഗിച്ച് ഇതുവരെ പിടിച്ചുനിന്നു. വരുംദിവസങ്ങളിൽ തുടരാനാവശ്യമായ മണ്ണെണ്ണയില്ലെന്നും സിലിൻഡർ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post