Trending

ട്രാഫിക്ക് പിഴ കുന്നുകൂടിയോ? എങ്കിൽ ഇതാ 50 ശതമാനം ഇളവ്

കോഴിക്കോട്: എ.ഐ ക്യാമറക സ്ഥാപിക്കുകയും ട്രാഫിക് പരിശോധന ശക്തമാക്കുകയും ചെയ്തതോടെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർക്ക് വലിയ തലവേദനയായിരുന്നു അപ്രതീക്ഷിതമായി കിട്ടുന്ന പിഴകൾ. പലരും വാഹനങ്ങളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനെത്തുമ്പോഴാണ് ഭാരിച്ച പിഴകളെക്കുറിച്ച് അറിയുന്നത് തന്നെ.

പലർക്കും വാഹനങ്ങളുടെ വിലയെക്കാൾ വലിയ പിഴ അടക്കാനുണ്ട്. ഇത്തരക്കാർക്കെല്ലാം ആശ്വാസമായിരിക്കുകയാണ് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങൾ. 2024 ഡിസംബർ 31 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനസ്റ്റി സ്കീം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിങ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നതെന്നും യോഗം വിലയിരുത്തി.

ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 2026 പ്രിൽ 30ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളാണ് മന്ത്രിസഭായോഗത്തിലുണ്ടായത്. പുതുതായി 10115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ അനുവദിക്കുമെന്നതാണ് ഇതിൽ പ്രധാനം. കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാനും തീരുമാനമായി. 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട - നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ സര്‍ക്കാർ അനുമതി നൽകി. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

Post a Comment

Previous Post Next Post