സർക്കാർഓഫീസുകൾക്കുപുറമേ സാധാരണ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി.ക്ക് ഊർജവകുപ്പിൻ്റെ അനുമതി. 35 ലക്ഷം വൈദ്യുതിഉപഭോക്താക്കൾക്ക് 3258 കോടി രൂപ ചെലവിലാണ് സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുക.
ഉപഭോക്താക്കളുടെ എണ്ണം 50 ലക്ഷമാക്കി ഉയർന്നാൽ ചെലവ് 5000 കോടി രൂപയാകും.ഒന്നാംഘട്ടം 1.88 ലക്ഷം സംസ്ഥാനസർക്കാർ ഓഫീസുകളിൽ സ്‌മാർട്ട് മീറ്റർ സ്ഥാപിക്കും. വൈദ്യുതിബോർഡിൻ്റെ മൊത്തമുള്ള 1.40 കോടി ഉപഭോക്താക്കളിൽ 1.88 ലക്ഷം സർക്കാർ സ്ഥാപനങ്ങളാണ്. ഈ ഓഫീസുകളിലെല്ലാം പ്രീപെയ്‌ഡ് സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുക.
കെ.എസ്.ഇ.ബി. വിതരണ ട്രാൻസ്ഫോർമറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നുണ്ട്. ഇതുൾപ്പടെ മൂന്നുലക്ഷം സ്മാർട്ട് മീറ്ററുകൾക്കുള്ള കരാർ നൽകിയിരിക്കുന്നത് കൊൽക്കത്ത ആസ്ഥാനമായ ഇസ്ക്രാമെക്കോ കമ്പനിക്കാണ്.
സ്‌മാർട്ട് മീറ്റർ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയ കെ.എസ്.ഇ.ബി. 'സ്മാർട്ട് പ്ലസ്' ആപ്ലിക്കേഷൻ ഫെബ്രുവരി അവസാനത്തോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. വൈദ്യുതി ഉപഭോഗം, പ്രീപെയ്‌ഡ് ബാലൻസ്, റീച്ചാർജ് സൗകര്യം എന്നിവ ഈ ആപ്പിലൂടെ അറിയാൻ കഴിയും. പ്രീപെയ്ഡ് ബാലൻസ് തീരുന്ന മുറയ്ക്ക് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടും.
2025-26-ലെ കേന്ദ്രബജറ്റിലാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പുപരിധി അരശതമാനം കൂട്ടിയത്. തുടർന്ന്, അധിക കടമെടുപ്പിനുള്ള നിർബന്ധവ്യവസ്ഥയായി പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ കേന്ദ്രം മുന്നോട്ടുവെച്ചു. സ്‌മാർട്ട് മീറ്റർ സ്ഥാപിക്കാൻ കരാറേറ്റെടുക്കുന്ന കമ്പനി മുഴുവൻ ചെലവും വഹിച്ചശേഷം മീറ്റർവാടകയെന്നനിലയിൽ തുക പിരിച്ചെടുക്കുന്ന ടോട്ടക്‌സ് രീതിയാണ് കേന്ദ്രം നിർദേശിച്ചിരുന്നത്. ഇതിനെ ബോർഡ് എതിർത്തതോടെ മുഴുവൻ ചെലവും ബോർഡ് വഹിക്കുന്ന കാപ്പക്‌സ് രീതി നടപ്പാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
Tags:
latest