കേരളത്തിൻ്റെ വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവനന്തപുരം വരെ വ്യാപിക്കുന്ന ദേശീയപാത 66 (NH-66) വികസനം അന്തിമ ഘട്ടത്തിലേക്ക്. 702 കിലോമീറ്റർ ദൂരമുള്ള പദ്ധതിയുടെ 590 കിലോമീറ്ററോളം ഇതിനോടകം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 16 സ്ട്രെച്ചുകളാണ് പൂർത്തീകരിക്കാനുള്ളത്. ആറുവരിപ്പാത പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും. തിരുവനന്തപുരം-കൊച്ചി യാത്രാസമയം മൂന്ന് മണിക്കൂറായും കാസർഗോഡേക്ക് ഒമ്പത് മണിക്കൂറായും ചുരുങ്ങും.
ഈ വർഷം പുതുവത്സര സമ്മാനം എന്ന നിലയിൽ ജനുവരിയിൽ തന്നെ പദ്ധതി ഉദ്ഘാടനം ലക്ഷ്യമിട്ടെങ്കിലും പൂർത്തീകരിക്കാനായില്ല. പാതയിലെ വിള്ളലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധി തീർത്തു. മാത്രമല്ല പദ്ധതിയുടെ പുരോഗതി സംസ്ഥാനത്തുടനീളം ഒരുപോലെയായിരുന്നില്ല. കാസർഗോഡ്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിൽ തലപ്പാടി-ചെങ്കള പോലുള്ള ഭാഗങ്ങൾ അതിവേഗം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകി. തെക്കൻ പ്രദേശങ്ങളിൽ പക്ഷേ പുരോഗതി മന്ദഗതിയിലാണ്. അവസാന ഘട്ടത്തിലുള്ള 16 ഭാഗങ്ങളിൽ ആറെണ്ണത്തിൻ്റെ പ്രവൃത്തി 80 ശതമാനം പിന്നിട്ടു.
ഇതുവരെ 11 സ്ട്രെച്ചുകളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വളാഞ്ചേരി-കപ്പിരിക്കാട്, രാമനാട്ടുകര-വളാഞ്ചേരി, തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപാസ്, നിലേശ്വരം ടൗൺ റെയിൽ ഓവർ ബ്രിഡ്ജ് (ആർ.ഒ.ബി), ഇടപ്പള്ളി-വൈറ്റില-ആരോർ, കരോട്-മുക്കോല, മുക്കോൽ-കഴക്കൂട്ടം, കഴക്കൂട്ടം ഫ്ലൈഓവർ, തലശ്ശേരി-മാഹി ബൈപാസ്, മൂരാട്-പാലോളി പാലം എന്നിവ ഇതിൽ ഉൾപ്പെടുന്നു.വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചിലയിടങ്ങളിൽ നിർമ്മാണം ഇപ്പോഴും മന്ദഗതിയിലാണ്
എൻഎച്ച്-66 നിർമാണം ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ചിരിക്കുന്നത് മലപ്പുറം ജില്ലയിലാണ് (88%). അതിന് പിന്നാലെ കണ്ണൂർ (87%), തൃശൂർ (87%), കാസർകോട് (86%), കോഴിക്കോട് (86%) എന്നിങ്ങനെയാണ് കണക്കുകൾ.എറണാകുളം (67%), ആലപ്പുഴ (70%), തൃശൂർ-പാലക്കാട് അതിർത്തി മേഖല (66%) തുടങ്ങിയ മധ്യ കേരള ജില്ലകളിൽ പുരോഗതി മിതമായ നിലയിലാണ്. ഇവിടങ്ങളിൽ പണി മുന്നേറുന്നുണ്ടെങ്കിലും പൂർത്തീകരണത്തിന് ഇനിയും സമയമെടുത്തേക്കും. അതേസമയം, ഏറ്റവും കുറഞ്ഞ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലം-തിരുവനന്തപുരo മേഖല (46%)യിലാണ്. കൂടാതെ കോഴിക്കോട് ബൈപാസ് (52%), കോഴിക്കോട് (64%) എന്നിവിടങ്ങളിലും പുരോഗതി മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണ്. അടുത്തിടെ ചേർന്ന ദേശീയപാത അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി രേഖപ്പെടുത്തിയിരുന്നു. കാലതാമസം വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൻ്റെ 25% (5,580.73 കോടി) വഹിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയപാത വികസനത്തിൽ ഹരിയാന (3,114 കോടി), ഉത്തർപ്രദേശ് (2,301 കോടി) എന്നിവയേക്കാൾ കൂടുതൽ തുക കേരളം മുടക്കി. നിർമ്മാണച്ചെലവ് കേന്ദ്രം വഹിക്കുമ്പോഴും, ജനസാന്ദ്രതയേറിയ മേഖലയിലെ ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങൾ മറികടക്കാൻ സംസ്ഥാന വിഹിതം നിർണായകമാണ്. ആലപ്പുഴ ബൈപാസ് പോലുള്ള പദ്ധതികളിൽ കേന്ദ്രം 185 കോടി നൽകിയപ്പോൾ സംസ്ഥാന വിഹിതം 250 കോടിയായിരുന്നു വെല്ലുവിളിയായി വിളളലുകളും മണ്ണിടിച്ചിലും
പലയിടത്തും തകർച്ചകളും വിള്ളലുകളും അടക്കമുള്ള ഘടനാപരമായ പ്രശ്നങ്ങൾ നിർമ്മാണത്തിൽ വലിയ വെല്ലുവിളിയാണ് തീർത്തത്. കഴിഞ്ഞ മെയ് മാസത്തിൽ മലപ്പുറം കൂരിയാട്ട് നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. തുടർന്ന് പദ്ധതിയുടെ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ ഒരു വർഷത്തേക്ക് വിലക്കുകയും 11.8 കോടി പിഴ ചുമത്തുകയും ചെയ്തിരുന്നു. കണ്ണൂരിലെ മണ്ണിടിച്ചിലും കാസർഗോഡുള്ള വിള്ളലുകളും പ്രാദേശിക പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. സുരക്ഷാ വീഴ്ചകളുടെ പേരിൽ കേരള ഹൈക്കോടതിയുടെ വിമർശനത്തിനും ഇത് കാരണമായി.
Tags:
latest
