Trending

വോട്ടർപട്ടികയിൽനിന്ന് 25 ലക്ഷം പേർ പുറത്തേക്ക് പട്ടിക പുറത്തുവിടണമെന്ന് രാഷ്‌ട്രീയപാർട്ടികൾ

തിരുവനന്തപുരം: (KVARTHA) മരിച്ചവരും വോട്ടർപട്ടികയിൽ ഇരട്ടിപ്പുള്ളവരും ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പട്ടികയിലുള്ള 25 ലക്ഷം പേരുടെ പേരുവിവരം പുറത്തുവിടണമെന്ന് രാഷ്‌ട്രീയ പാർട്ടികൾ. 

ഇവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിൻ്റെ കാരണം വ്യക്തമാക്കണമെന്നാണ് പാർട്ടികളുടെ പ്രധാന ആവശ്യം. പട്ടിക ലഭ്യമാക്കിയാൽ രാഷ്‌ട്രീയ പാർട്ടികൾ നേരിട്ടുപരിശോധിച്ച് വസ്‌തുത ഉറപ്പാക്കുമെന്ന് നേതാക്കൾ അറിയിച്ചു. കമ്മിഷൻ നൽകുന്ന കണക്കിൽ സംശയങ്ങളും ചോദ്യങ്ങളും പാർട്ടികൾ ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്.

തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന് എന്യൂമറേഷൻ ഫോറം ഒപ്പിട്ടുനൽകാനുള്ള സമയം ഈ മാസം 18-ന് അവസാനിക്കും. എസ്ഐആറിന് അടിസ്ഥാനമാക്കിയ 2002-ലെയും 2025-ലെയും പട്ടികകൾ താരതമ്യം ചെയ്യുമ്പോൾ പൊരുത്തക്കേടുകൾ ഉള്ളവർക്ക് നോട്ടീസയച്ച് ഹിയറിങ് നടത്തും.

പുറത്താകുന്നത് 25 ലക്ഷം പേർ
വോട്ടർപട്ടിക ശുദ്ധീകരണത്തിൻ്റെ ഭാഗമായി 25 ലക്ഷം പേരാണ് നിലവിലെ പട്ടികയിൽനിന്ന് പുറത്താവുക. ഫോറം വാങ്ങാൻ തയ്യാറാകാത്തവരോ വാങ്ങിയിട്ടും തിരികെനൽകാൻ വിസമ്മതിച്ചവരോ ഉൾപ്പെടുന്ന മറ്റുള്ളവരുടെ വിഭാഗത്തിലും രണ്ടുലക്ഷത്തോളം ആളുകളുണ്ട്. 

കണ്ടെത്താനാവാത്തവരുടെ പട്ടിക ചൊവ്വാഴ്‌ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബിഎൽഒമാർ നൽകിയിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.

കരടുപട്ടികയ്ക്ക് ശേഷം പേരുചേർക്കാൻ അവസരം
കരടുപട്ടിക പ്രസിദ്ധീകരിച്ചശേഷം 25 ലക്ഷത്തിൽപ്പെട്ട ആരെയെങ്കിലും കണ്ടെത്തിയാൽ ഫോറം ഏഴു മുഖേന വോട്ടർപട്ടികയിൽ ചേർക്കാൻ അവസരമുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ വ്യക്തമാക്കി. 


കരട് പട്ടികയെപ്പറ്റി പരാതികൾ നൽകാനുള്ള സമയം ഡിസംബർ 23 മുതൽ ജനുവരി 22 വരെയാണ്. ഹിയറിങ് ഫെബ്രുവരി 14 വരെ നടക്കും. ഫെബ്രുവരി 21-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. പുതിയ വോട്ടർമാർക്ക് തിരഞ്ഞെടുപ്പിനു മുൻപുവരെ പേരുചേർക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം പ്രതിനിധി എം.വി. ജയരാജൻ, സിപിഐ പ്രതിനിധി സത്യൻ മൊകേരി, ബി.ജെ.പി പ്രതിനിധി ജെ.ആർ. പത്മകുമാർ, കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ, മുസ്ലീം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ, കേരള കോൺഗ്രസ് പ്രതിനിധി മാത്യു ജോർജ്, കേരള കോൺഗ്രസ്-എം പ്രതിനിധി ആനന്ദ് കുമാർ, ആർഎസ്‌പി പ്രതിനിധി പി.ജി. പ്രസന്നകുമാർ എന്നിവർ ഈ വിഷയത്തിൽ സംസാരിച്ചു.

Post a Comment

Previous Post Next Post