കൊച്ചി: ആനക്കൊമ്പ് കേസിൽ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്.
ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്നാണ് ആനക്കൊമ്പ് പിടിച്ചത്. മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ചാണ് ഉടമസ്ഥാവകാശം നൽകിയത്. വനംവകുപ്പിന്റെ നടപടി വനം വന്യജീവി നിയമത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റീസ് എകെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.വനംവകുപ്പിന്റെ നടപടി വനം വന്യജീവി നിയമത്തിന്റെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.
2011 ആഗസ്റ്റിൽ എറണാകുളം തേവരയിലെ മോഹൻലാലിൻറെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് രണ്ട് ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളും കണ്ടെടുത്തത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ആദായനികുതി വകുപ്പ് സംഭവം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ആദായ നികുതി വകുപ്പ് വനം വകുപ്പിന് വിവരം കൈമാറിയതിനെ തുടർന്ന് മലയാറ്റൂർ ഡിവിഷനിലെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസെടുത്തത്. പിന്നീട് സർക്കാർ മോഹൻലാലിൻറെ അപേക്ഷ പരിഗണിച്ച് കൈവശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് 2015 ൽ കൈവശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ 2015ലെ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സർക്കാരിൻറെ പിഴവായി ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ നടപടിയിലുണ്ടായ പിഴവ് മൂലം ഇവ കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ല എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പിടിച്ചെടുത്ത ആനക്കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിനെ തന്നെ ഏൽപ്പിച്ചതിനെ ഹർജിക്കാരൻ കോടതിയിൽ ചോദ്യം ചെയ്തു. തൊണ്ടിമുതൽ പ്രതിയെ തന്നെ ഏൽപ്പിച്ചത് കേട്ടുകേൾവിയില്ലാത്തതെന്ന് ഹർജിക്കാരൻ വാദിച്ചു. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പിന്നീടാണ് മോഹൻലാൽ ഹാജരാക്കിയതെന്നും ഹർജിക്കാരൻ വാദിച്ചു. ആനക്കൊമ്പ് സമ്മാനമായി കിട്ടിയതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം
Tags:
latest
