തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നടന്ന കൂട്ട ആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരിയായ കുട്ടി മരിച്ചു. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മയും, നാല് വയസ്സുള്ള സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചേലക്കര അന്തിമഹാകാളൻ കാവിന് സമീപം മേപ്പാടം സ്വദേശികളായ ഷൈലജ (34), മക്കളായ അണിമ (6), അക്ഷയ് (4) എന്നിവരെയാണ് അവശനിലയിൽ കണ്ടെത്തിയത്. രാവിലെ ഏറെ നേരമായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഈ ദാരുണമായ സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ അവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അണിമയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മക്കൾക്ക് വിഷം നൽകിയ ശേഷം ഷൈലജയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് പിന്നിൽ അടുത്തിടെയുണ്ടായ കുടുംബനാഥന്റെ മരണമാണെന്ന് പറയപ്പെടുന്നു. ഷൈലജയുടെ ഭർത്താവ് പ്രദീപ് അടുത്തിടെയാണ് രോഗം ബാധിച്ച് മരിച്ചത്. ഈ ദുരന്തത്തിന് പിന്നിലെ കാരണം സാമ്പത്തികമോ, മാനസികമോ ആയ സമ്മർദ്ദങ്ങളാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നിങ്ങൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ, സഹായം തേടാൻ മടിക്കരുത്. ‘ദിശ’ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാവുന്നതാണ്. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056
Tags:
latest