✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : ഓണാവധിയുടെ അവസാന ദിവസം ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടമായെത്തിയതോടെ കരിയാത്തുംപാറ തിരക്കിലമർന്നു. ഇടവിട്ടുള്ള കനത്ത മഴയും വകവെയ്ക്കാതെയാണ് സഞ്ചാരികൾ കരിയാത്തുംപാറയിലും ,തോണിക്കടവിലുമെത്തിയത്. മഴ നനഞ്ഞും, കുട ചൂടിയും അവധി ദിവസങ്ങൾ ആഘോഷമാക്കാൻ കുട്ടികളുമായെത്തിയ കുടുംബങ്ങൾ ഏറെയാണ്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ യാത്രകളും ഇവിടേക്ക് എത്തിയിരുന്നു. കരിയാത്തുംപാറക്കും തോണിക്കടവിനും പുറമേ കക്കയം ഡാം സൈറ്റിലും ഉരക്കുഴിയിലുമെത്തി സമയം ചെലവഴിച്ചാണ് മിക്ക സഞ്ചാരികളും മടങ്ങിയത്.
ഓരോ തവണയും തിരക്ക് കൂടുന്ന സാഹചര്യമാണെങ്കിലും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടൂറിസം അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതി ശക്തമാണ്. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനോ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനോ മതിയായ സൗകര്യങ്ങളില്ല. പോരായ്മകൾ ഒരുപാടുണ്ടെങ്കിലും കരിയാത്തുംപാറയുടെ മനോഹാരിത അറിഞ്ഞവര്‍ വീണ്ടുമെത്തുന്നു എന്നതാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്കുള്ള ആശ്വാസം