തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താൽ മെഡിക്കൽ ഷോപ്പുകൾ അടപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് നായ്ക്കൾക്ക് മയക്കുമരുന്ന് കണ്ടുപിടിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ജനങ്ങൾ പദ്ധതി ഏറ്റെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു. ഇതുവരെ 7600 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 70 കോടി വില മതിപ്പുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
കുട്ടികളാണ് ആദ്യത്തെ ഇര. അന്തർദേശീയ മാഫിയ കേരളത്തിൽ പിടി മുറുക്കിയിട്ടുണ്ട്. ലഹരി ഇടപാട് നടത്തുന്നവർക്ക് എതിരെ കാപ്പാ ചുമത്താനും ആലോചിക്കുന്നുണ്ട്. അന്തർ സംസ്ഥാന ലഹരി മാഫിയയുടെ ഫോണുകളടക്കം പരിശോധിക്കുന്നുണ്ട്. കേരളത്തിന്റെ മണ്ണിൽനിന്ന് ലഹരി മാഫിയയെ ആട്ടിപ്പായിക്കുന്നത് വരെ തൂഫാൻ തുടരും. കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തി. യുവാക്കൾക്ക് വിജയിയെ ഇഷ്ടമാണെന്നും അവരോട് ലഹരി ഉപയോഗിക്കരുതെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം ഈ ആവശ്യം അംഗീകരിച്ചു. 23ന് മോഹൻലാൽ തിരിച്ചെത്തിയാൽ എറണാകുളത്ത് വെച്ച് പരിപാടി ഇരുവരുടെയും സാന്നിധ്യത്തിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തർസംസ്ഥാന തലത്തിൽ ലഹരിക്കടത്ത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ചർച്ച നടത്തിയതായും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും രമേശ് ചെന്നിത്തല ചർച്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെയായി ഏകദേശം 70 കോടിയിലേറെ രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗത്തിനും വിൽപനക്കുമെതിരെ മന്ത്രി സംസാരിക്കുകയുണ്ടായെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Tags:
latest