Trending

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: ബി. അശോക് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, എൻ. പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി; 47 പേർക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപടി. ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പിണറായി സർക്കാറിന്റെ കാലത്ത് സസ്​പെൻഷനിലായിരുന്ന ബി. അശോക്, എൻ. പ്രശാന്ത് എന്നിവരെ സർവിസിൽ തിരിച്ചെടുത്തു. കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളുടെ തലപ്പത്തും മാറ്റമുണ്ട്.

സർവീസിൽ തിരിച്ചെടുത്ത ഡോ. ബി. അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ. പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് നിയമിച്ചത്. യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.

കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന മിൻഹാജ് ആലത്തെ കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പകരം എം.ജി. രാജമാണിക്യമാണ് പുതിയ കെ.എസ്.ഇ.ബി സി.എം.ഡി. ഊർജ്ജം, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പുകളുടെ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം വഹിക്കും.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാജൻ എൻ. ഖോബ്രഗഡെയെ സാംസ്കാരികം, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം എന്നീ വകുപ്പുകളിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം ആരോഗ്യ വകുപ്പിലും ആയുഷ് വകുപ്പിലും തുടരും. അതേസമയം, ഡോ. ഷർമിള മേരി ജോസഫാണ് പുതിയ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ അധിക ചുമതലയും ഇവർക്കുണ്ട്.

ടി.വി. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് മാറ്റി ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മെട്രോ റെയിൽ, എയർപോർട്ട് തുടങ്ങിയവയുടെ ചുമതലയും അനുപമയ്ക്കായിരിക്കും. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലിന് പ്ലാനിംഗ്, എക്കണോമിക് അഫയേഴ്സ് വകുപ്പുകളുടെയും പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറിയുടെയും അധിക ചുമതല നൽകി.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി ദിവ്യ എസ്. അയ്യരെ നിയമിച്ചു. ഇതിനായി പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ഫുഡ് സേഫ്റ്റി കമ്മീഷണറായി ശ്രീധന്യ സുരേഷിനെ നിയമിച്ചു. പഠനാവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. രേണു രാജിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

ഭരണനിർവഹണം സുഗമമാക്കുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർ (സെലക്ഷൻ ഗ്രേഡ്), തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ (ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ്) എന്നീ രണ്ട് എക്സ്-കേഡർ തസ്തികകൾ ഒരു വർഷത്തേക്ക് സർക്കാർ പുതുതായി സൃഷ്ടിച്ചു. എച്ച്. ദിനേശനെയാണ് പുതിയ ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.

ചുമതല മാറ്റം ലഭിച്ച മറ്റ് ഉദ്യോഗസ്ഥരും വകുപ്പുകളും:
ബിശ്വനാഥ് സിൻഹ: ആഭ്യന്തര-വിജിലൻസ് വകുപ്പിന് പുറമെ കയർ വികസനം, ഹൗസിങ് എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി നൽകി. തീരദേശ ഷിപ്പിങ്, ഇൻലാൻഡ് നാവിഗേഷൻ വകുപ്പുകളുടെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി.

ഡോ. രാജു നാരായണസ്വാമി: പാർലമെന്ററി കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

ടിങ്കു ബിസ്വാൾ: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഇദ്ദേഹത്തെ കൃഷി വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. ഐ.എം.ജി ഡയറക്ടർ ജനറൽ സ്ഥാനത്ത് തുടരും.

ഡോ. രത്തൻ യു. ഖേൽക്കർ: മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നതിന് പുറമെ തീരദേശ ഷിപ്പിങ്, ഇൻലാൻഡ് നാവിഗേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (PRD), വയോജന ക്ഷേമ വകുപ്പ് എന്നിവയുടെ അധിക ചുമതലകൾ കൂടി വഹിക്കും.

ബിജു കെ: പൊതുമരാമത്ത് വകുപ്പിൽ നിന്ന് വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായി മാറ്റി. നൈപുണ്യ വികസനം, കശുവണ്ടി വികസനം എന്നീ വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. ടൂറിസം, പൊതുഭരണ വകുപ്പുകളിലെ നിലവിലെ ചുമതലകളിൽ തുടരും.

ജീവൻ ബാബു കെ: ലാൻഡ് റവന്യൂ കമ്മീഷണർ സ്ഥാനത്ത് നിന്ന് റവന്യൂ-ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.

സുഹാസ് എസ്: റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി സ്ഥാനത്ത് നിന്ന് ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർ ചുമതലയിൽ തുടരും.

സീറാം സാംബശിവ റാവു: എക്സൈസ് കമ്മീഷണറായ ഇദ്ദേഹത്തെ പരിസ്ഥിതി, സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് എന്നീ വകുപ്പുകളുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി. ഐ.ടി വകുപ്പിലെ ചുമതലയിൽ തുടരും.

ഡോ. അദീല അബ്ദുല്ല: സാമൂഹിക നീതി വകുപ്പിൽനിന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.

ഷാനവാസ് എസ്: തൊഴിൽ-നൈപുണ്യ വകുപ്പിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് പ്രോജക്ട് (CRDP) സ്പെഷ്യൽ ഓഫിസർ, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ചെയർപേഴ്സൺ എന്നീ ചുമതലകൾ കൂടി വഹിക്കും.

അബ്ദുൾ നാസർ ബി: ഫിഷറീസ് വകുപ്പിന് പുറമെ ഹാർബർ എഞ്ചിനീയറിങ്, സാമൂഹിക നീതി വകുപ്പുകളുടെ അധിക ചുമതല വഹിക്കും.

ഷീബ ജോർജ്: വനിതാ-ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽ, മൃഗസംരക്ഷണം, ഡയറി ഡെവലപ്‌മെന്റ് എന്നീ വകുപ്പുകളുടെ അധിക ചുമതലയും ഇവർക്കുണ്ട്.

ഷിബു എ: പൊതുമരാമത്ത് വകുപ്പിൽ നിന്ന് മാറ്റി റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

വിനോദ് വി.ആർ: ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

ഡോ. ഡി. സജിത് ബാബു: സഹകരണ സംഘം രജിസ്ട്രാർ സ്ഥാനത്ത് നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്.

ഗോപാലകൃഷ്ണൻ കെ: വൈറ്റില മൊബിലിറ്റി ഹബ്ബ് എം.ഡി സ്ഥാനത്ത് നിന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറായി നിയമിച്ചു. അനെർട്ട് (ANERT) ഡയറക്ടർ, കാർഷിക വികസന ബാങ്ക് എം.ഡി എന്നീ ചുമതലകളും വഹിക്കും.

ടി.വി. സുഭാഷ്: പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.

അഞ്ജന എം: ടൂറിസം ഡയറക്ടർക്ക് സാംസ്കാരികം, നോർക്ക, ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി ചുമതല കൂടി നൽകി.

അഫ്സാന പർവീൺ: ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്ഥാനത്ത് നിന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിച്ചു. എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ അധിക ചുമതലയുമുണ്ടാകും.

ജെറോമിക് ജോർജ്: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. വിഴിഞ്ഞം പോർട്ട് എം.ഡി, മാരിടൈം ബോർഡ് സി.ഇ.ഒ എന്നീ ചുമതലകൾ കൂടി വഹിക്കും.

ആസിഫ് കെ. യൂസഫ്: പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് നിന്ന് നോർക്ക ഡയറക്ടറായും നോർക്ക റൂട്ട്സ് സി.ഇ.ഒ ആയും നിയമിച്ചു.

സ്നേഹിൽ കുമാർ സിംഗ്: കോളജ് വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.

പ്രേം കൃഷ്ണൻ എസ്: ആരോഗ്യ വകുപ്പ് ഒ.എസ്.ഡി സ്ഥാനത്ത് നിന്ന് സഹകരണ സംഘം രജിസ്ട്രാറായി നിയമിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി വഹിക്കും.

രാഹുൽ കൃഷ്ണ ശർമ്മ: ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു.

അനു എസ്. നായർ: റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നാഷണൽ ഹെൽത്ത് മിഷൻ (NHM) സ്റ്റേറ്റ് മിഷൻ ഡയറക്ടറായി നിയമിച്ചു. ആയുഷ് മിഷൻ, ഇ-ഹെൽത്ത്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എന്നിവയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്.

അരുൺ ജെ.ഒ: സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചു.

സാബിൻ സമീദ്: പി.ആർ.ഡി ഡയറക്ടറായും ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും അധിക ചുമതല നൽകി.

മിസൽ സാഗർ ഭരത്: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP) പ്രോജക്ട് ഡയറക്ടറായി നിയമിച്ചു.

ഹർഷിൽ ആർ. മീന: ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KTDC) എം.ഡി ആയി നിയമിച്ചു. തിരുവനന്തപുരം സ്മാർട്ട് സിറ്റി സി.ഇ.ഒ ചുമതല കൂടി വഹിക്കും.

Post a Comment

Previous Post Next Post