വരും ആഴ്ചകളിൽ കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന ഇന്ത്യയുടെ തെക്കൻ ഭാഗത്തേക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത 4 മുതൽ 5 ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് ദ്വീപുകളിലേക്കും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിനൊപ്പം തെക്ക് പടിഞ്ഞാറൻ, പടിഞ്ഞാറൻ-മധ്യ, കിഴക്കൻ-മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്കും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും മൺസൂൺ മുന്നേറാൻ സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2023ൽ ജൂൺ 8 നായിരുന്നു കേരളത്തിൽ കാലവർഷം എത്തിയത്. എന്നാൽ 2024 ൽ മേയ് 30 നും 2025 ൽ മേയ് 24 നും സാധാരണ തീയതിക്ക് മുന്നേതന്നെ മൺസൂൺ എത്തിയിരുന്നു.
ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ് ദ്വീപുകൾ, കൊമോറിൻ പ്രദേശം, തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക്, പടിഞ്ഞാറ്-മധ്യ, കിഴക്ക്-മധ്യ ബംഗാൾ ഉൾക്കടൽ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം കൂടുതൽ വ്യാപിച്ചിട്ടുണ്ട്.
മഴ കുറയാൻ സാധ്യത
ഈ വർഷം രാജ്യത്തുടനീളം ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ സാധാരണയേക്കാൾ കുറവായിരിക്കുമെന്നാണ് പ്രവചനം. ദീർഘകാല ശരാശരിയായ 870 മില്ലിമീറ്ററിന്റെ (1971-2020) 90 ശതമാനം മാത്രമായിരിക്കും ഇത്തവണ ലഭിക്കുന്ന ആകെ മഴയുടെ അളവ്. അതേസമയം, ആൻഡമാൻ കടലിലും പരിസര പ്രദേശങ്ങളിലും ഇത്തവണ മൺസൂൺ നേരത്തെ എത്തിയിരുന്നു. സാധാരണ എത്തുന്നതിനേക്കാൾ ഏതാണ്ട് ഒരു ആഴ്ച മുമ്പ്, മേയ് 16 നാണ് ആൻഡമാൻ തീരത്ത് മഴയെത്തിയത്.
Tags:
latest