കൂരാച്ചുണ്ട് : മലബാറിലെ കുടിയേറ്റ ചരിത്രത്തിന്റെ ജീവിക്കുന്ന രേഖയായിരുന്ന കല്ലാനോട് നരിക്കുഴി മാനുവലിന് ( കുഞ്ഞേട്ടൻ -101 ) നാട് കണ്ണീരോടെ വിട നൽകി. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. 1940-കളിൽ കോട്ടയം ജില്ലയിലെ പെരുവന്താനത്ത് നിന്ന് കല്ലാനോടിലേക്ക് കുടിയേറി മഹാമാരികളോടും, വന്യമൃഗങ്ങളോടും പടപൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷകനായിരുന്നു മാനുവൽ. നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും, സാംസ്കാരിക കൂട്ടായ്മകളിലും നിറസാനിധ്യമായിരുന്നു. കല്ലാനോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കല്ലാനോട് സെയ്ന്റ് മേരീസ് പള്ളി ട്രസ്റ്റി എന്നീ മേഖലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം കല്ലാനോട് സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നൂറ് കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.ടി.സൂരജ്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വിവിധ രാഷ്ട്രീയ - സാമൂഹിക - കാർഷിക സംഘടന നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു.
മലയോരത്തിന്റെ കുടിയേറ്റ ചരിത്രം വിട വാങ്ങി ; കുഞ്ഞേട്ടന് കണ്ണീരോടെ വിട
byNews desk
•
0