പരവൂർ: പാചകവാതക വിതരണത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ ശക്തമായതോടെ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തിയത് സർവറുകളെ പ്രതിസന്ധിയിലാക്കി.
ഈ സാഹചര്യത്തിൽ വൈകുന്നേരം ആറിനു ശേഷം സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ഉപഭോക്താക്കൾക്ക് നിർദേശം നൽകി. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ബുക്കിംഗ് നടത്തുന്നത് കൂടുതൽ വേഗത്തിലും സുഗമമായും പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് ഐഒസി അധികൃതർ അറിയിച്ചു.
നിലവിൽ സാധാരണയേക്കാൾ പത്തിരട്ടി വരെ തിരക്കാണ് ബുക്കിംഗ് സർവറുകളിൽ അനുഭവപ്പെടുന്നത്. ഐവിആർ സംവിധാനം വഴിയുള്ള ബുക്കിംഗും പലയിടങ്ങളിലും തടസപ്പെടുന്നുണ്ട്. പാചകവാതക ക്ഷാമമുണ്ടാകുമെന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ റീഫിൽ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് കാരണം. എന്നാൽ രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ആഭ്യന്തര ഉത്പാദനം 28 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.
വാട്സാപ്പ് (7588888224), മൊബൈൽ ആപ്പ്, ബിബിപിഎസ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താം. ഇ-കെ വൈസി പൂർത്തിയാക്കിയവർക്ക് മാത്രമേ നിലവിൽ ബുക്കിംഗ് സാധ്യമാകൂ. ഒരു സിലിണ്ടർ ലഭിച്ച് 25 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ അനുവാദമുണ്ടാകൂ എന്ന നിയമം കർശനമായി തുടരും.
സിലിണ്ടർ കൈപ്പറ്റുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡാക്ക്) നൽകുന്നത് നിർബന്ധമാണെന്നും ഐഒസി അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറ് വരെ നടത്തുന്ന ബുക്കിംഗുകൾ രാവിലെ ആറിന് ശേഷമായിരിക്കും പ്രോസസ് ചെയ്യുകയെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Tags:
latest
