കോഴിക്കോട്: ഫുട്പാത്തിലൂടെ സ്‌കൂട്ടറോടിച്ചയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ ശ്രദ്ധേയയായ എഴുപത്തിമൂന്നുകാരി പ്രഭാവതി അമ്മയെ മോട്ടോർവാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്കരണ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനം.
ഇതിന്റെ ആദ്യപടിയായി മോട്ടോർവാഹനവകുപ്പിന്റെ പ്രചാരണവേഷമായ 'മോട്ടു ആന' ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തും. എരഞ്ഞിപ്പാലത്തെ വീട്ടിലെത്തി പ്രഭാവതി അമ്മയെ മോട്ടു ആദരിക്കും. തുടർന്ന്, വൈറൽ വീഡിയോയ്ക്ക് ഇടയായ എരഞ്ഞിപ്പാലം ബൈപ്പാസിൽ മോട്ടുവും പ്രഭാവതി അമ്മയും ചേർന്ന് ബോധവത്കരണ കാംപെയ്ന് തുടക്കമിടും.
ഗതാഗതവകുപ്പുമന്ത്രി ഗണേഷ്‌കുമാറും ട്രാൻസ്‌പോർട് കമ്മിഷണർ സി.എച്ച്. നാഗരാജുവുംചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ വെള്ളിയാഴ്ചയെടുത്തത്. ജനുവരി 22-ന് തിരുവനന്തപുരത്ത് ലോഞ്ച്‌ചെയ്ത 'മോട്ടു' മോട്ടോർവാഹനവകുപ്പിലെ ഇൻസ്‌പെക്ടറുടെ വേഷംധരിച്ച ഒരു ആനരൂപമാണ്. കൈയിൽ ഗദയും മിഠായിയുമുണ്ടാകും.
നിയമലംഘനം കണ്ടാൽ വാഹനമോടിക്കുന്നവർക്ക് ഗദകൊണ്ട് അടികിട്ടും. നല്ലയാത്രികർക്ക് മിഠായിയും. സീബ്രാലൈനിലെ നിയമലംഘനങ്ങളായിരുന്നു ഇതുവരെ മോട്ടുവിന്റെ മുഖ്യവിഷയമെങ്കിൽ പ്രഭാവതി അമ്മ ഇഫക്ട് വൈറലായതോടെ വകുപ്പ്, നടപ്പാതകളിലെ സുരക്ഷയും ശ്രദ്ധിച്ചുതുടങ്ങി. ശനിയാഴ്ച വൈകീട്ട് മൂന്നുമുതൽ ഏഴുവരെ പ്രഭാവതി അമ്മയെയും ഉൾപ്പെടുത്തി ബോധവത്കരണകാംപെയ്ൻ നടത്താനാണ് തീരുമാനം.
അഭിനന്ദനം, കേസെടുക്കൽ, വീണ്ടും വണ്ടിതടയൽ
വ്യാഴാഴ്ച വൈകീട്ടുമുതൽ സാമൂഹികമാധ്യമങ്ങളിലൂടെ ലോകശ്രദ്ധപിടിച്ചുപറ്റിയ പ്രഭാവതി അമ്മയ്ക്ക് അനുമോദനത്തിന്റെ പെരുമഴ. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെ മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ എരഞ്ഞിപ്പാലത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച് പ്രഭാവതി അമ്മയെ ആദരിച്ചു.
പിന്നാലെ മന്ത്രി ഗണേഷ്‌കുമാർ വീഡിയോകോളിലൂടെ വിളിച്ച് അനുമോദിക്കുകയും ഇത്തരം സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞദിവസം നടപ്പാതയിലൂടെ വാഹനമോടിക്കുമ്പോൾ പ്രഭാവതി അമ്മ തടഞ്ഞ സ്‌കൂട്ടർയാത്രികനെ കണ്ടെത്തി കേസെടുക്കും. ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡുചെയ്യും.
Tags:
latest
