Trending

വാഹന നികുതി കുടിശ്ശികയുണ്ടോ? ഭൂമി വിൽക്കുമ്പോൾ അതും പിടിക്കും

തിരുവനന്തപുരം: വാഹനങ്ങളുടെ റോഡ് നികുതി അടയ്ക്കാത്തവർ ഭൂമി വിൽക്കാൻ ശ്രമിക്കുമ്പോൾ കുടിശ്ശിക തീർക്കേണ്ടിവരും. സർക്കാരിന് കിട്ടേണ്ട 520 കോടി രൂപ ഈടാക്കാൻ 72,122 കേസുകളിൽ റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുകയാണ്. വാഹന ഉടമയ്ക്ക് ഭൂമിയുണ്ടെങ്കിൽ അതിൽനിന്ന് കുടിശ്ശിക ഈടാക്കും. വില്ലേജ് ഓഫീസുകളിലെ ഭൂരേഖകളിൽ കുടിശ്ശിക വിവരം േരഖപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യവാഹനങ്ങൾക്ക് 15 വർഷത്തേക്കും പിന്നീട് അഞ്ചുവർഷം കൂടുമ്പോഴും നികുതിയടയ്ക്കണം. പൊതു വാഹനങ്ങൾക്ക് നിശ്ചിത ഇടവേളകളിലാണ് നികുതി നൽകേണ്ടത്. ഉപയോഗ ശൂന്യമായതും അപകടത്തിൽ തകർന്നതുമായ വാഹനങ്ങൾ ഉപേക്ഷിക്കുമ്പോഴും നികുതി കുടിശ്ശിക തീർത്ത് രജിസ്ട്രേഷൻ റദ്ദാക്കേണ്ടതുണ്ട്. അതുവരെയുള്ള നികുതിയടച്ചാൽ വാഹനം പൊളിക്കാനുള്ള അനുമതി ലഭിക്കും.

ഇതില്ലാതെ ആക്രിക്ക് കൈമാറിയാൽ നികുതിബാധ്യത വാഹന ഉടമയുടെ പേരിൽത്തന്നെ നിൽക്കും. പാലക്കാട്ടുനിന്ന് 6094 കേസുകളിൽ 265 കോടി കിട്ടാനുണ്ട്. മലപ്പുറത്ത് 6757 കേസുകളിൽ 108 കോടിയാണ്. തൃശ്ശൂർ -31.78 കോടി, എറണാകുളം -25.51 കോടി, കോട്ടയം -20.50 കോടി വീതം കുടിശ്ശികയുണ്ട്.

വാഹനത്തിന്റെ ഉടമസ്ഥാവകാശം യഥാസമയം കൈമാറുന്നതിൽ വീഴ്ച വന്നതുകാരണം ജപ്തി നടപടി നേരിടേണ്ടിവരുന്നവരും കുടിശ്ശികക്കാരിലുണ്ട്. വാഹന ഉടമയുടെ പേരിലാണ് ജപ്തിവരുക. 2015 മുതൽ 2024വരെ കുടിശ്ശിക തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉണ്ടായിരുന്നു. അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വാഹനം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതുവരെ സങ്കീർണമായിരുന്നു.

മോട്ടോർവാഹനവകുപ്പിൽ നിന്നും പ്രത്യേകാനുമതി വാങ്ങി വാഹനം പൊളിക്കണമെന്ന വ്യവസ്ഥ ഭൂരിഭാഗത്തിനും അറിയില്ലായിരുന്നു. ഉടമകളെ കണ്ടെത്തിയ കേസുകളിൽ മാത്രമാണ് ജപ്തി നടപടികളിലേക്ക് കടന്നിട്ടുള്ളത്. കണ്ടെത്താൻ കഴിയാത്ത ഒട്ടേറെ കേസുകൾ ഇതിന് പുറമേയുണ്ട്.

Post a Comment

Previous Post Next Post