പറക്കണ , പക്ഷേ പാസ്പോർട്ട് ഇല്ല. സത്യം പറഞ്ഞാൽ പാസ്പോർട്ട് എടുക്കൽ അത്ര വലിയ പണിയാണോ ? എന്നാൽ അല്ല, പാസ്‌പോർട്ട് ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ധാരണ ഇനി വേണ്ട. ഓൺലൈൻ സേവനങ്ങളും ഡിജിലോക്കർ വഴിയുള്ള രേഖാ പരിശോധനയും നിലവിൽ വന്നതോടെ ഇന്ത്യയിൽ പാസ്‌പോർട്ട് നടപടിക്രമങ്ങൾ വളരെ ലളിതമായിട്ടുണ്ട്. പാസ്‌പോർട്ട് സേവാ കേന്ദ്രം 2.0 പദ്ധതിയുടെ ഭാഗമായി എംബഡഡ് ചിപ്പുകളുള്ള ആധുനിക ഇ-പാസ്‌പോർട്ടുകൾ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇന്ത്യൻ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ അർഹതയുള്ളൂ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയോ സമ്മതം ആവശ്യമാണ്. പുതിയ മാറ്റങ്ങൾ അനുസരിച്ച്, ബയോമെട്രിക് വിവരങ്ങളും വ്യക്തിഗത വിവരങ്ങൾ അടങ്ങിയ RFID ചിപ്പുമുള്ള ഇ-പാസ്‌പോർട്ടുകളാണ് ഇപ്പോൾ നൽകുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട ഘട്ടങ്ങൾ
രജിസ്‌ട്രേഷൻ: ഗവൺമെന്റിന്റെ passportindia.gov.in എന്ന ഔദ്യോഗിക പോർട്ടലിൽ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകി ലോഗിൻ ചെയ്യുക. ആധാർ വിശദാംശങ്ങളും ഇതിനായി നൽകേണ്ടതുണ്ട്.
ഫോം പൂരിപ്പിക്കൽ: പോർട്ടലിലെ ‘Apply for Fresh Passport/Re-issue’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകണം. തുടർന്ന് നിർദ്ദേശിച്ചിരിക്കുന്നത് പോലെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
ഫീസ് അടയ്ക്കൽ: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, യുപിഐ അല്ലെങ്കിൽ ബാങ്ക് ചലാൻ വഴി ഓൺലൈനായി ഫീസ് അടയ്ക്കാം.
അപ്പോയ്‌മെന്റ്: പണം അടച്ച ശേഷം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ (PSK) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ (POPSK) സൗകര്യപ്രദമായ തീയതിയും സമയവും നോക്കി അപ്പോയ്‌മെന്റ് ബുക്ക് ചെയ്യേണ്ടതാണ്.
രേഖകളുടെ പരിശോധനയും പൊലീസ് വെരിഫിക്കേഷനും അപ്പോയ്‌മെന്റ് ലഭിച്ച ദിവസം എല്ലാ ഒറിജിനൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കയ്യിൽ കരുതണം. ആധാർ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയവ തിരിച്ചറിയൽ രേഖകളായി സ്വീകരിക്കും. ഈ ഘട്ടത്തിൽ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുകയും വിരലടയാളവും ഫോട്ടോയും ശേഖരിക്കുകയും ചെയ്യും.
അവസാന ഘട്ടമായി അപേക്ഷകന്റെ വിലാസത്തിൽ പൊലീസ് വേരിഫിക്കേഷൻ നടക്കും. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാകും. അപേക്ഷയുടെ നിലവിലെ സ്ഥിതി (Status) ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ട്രാക്ക് ചെയ്യാനും സാധിക്കും.
Tags:
latest
