Trending

ഇനി തോന്നുംപടി പറ്റില്ല; പ്രീസ്‌കൂളുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു



നഴ്സറി ഉൾപ്പെടെയുള്ള പ്രീസ്‌കൂളുകൾക്ക് പൊതുചട്ടക്കൂടുണ്ടാക്കാൻ നിയമനിർമാണവുമായി സംസ്ഥാന സർക്കാർ. അനധികൃതമായി പ്രവർത്തിക്കുന്ന സ്‌കൂളുകളെ നിയന്ത്രിക്കാൻ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഈ നടപടി. പൊതുവിദ്യാഭ്യാസ, വനിതാ-ശിശുക്ഷേമ വകുപ്പുകൾ സംയുക്തമായാണ് കരടുനിയമം തയ്യാറാക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അടുത്ത അധ്യയനവർഷംമുതൽ
പ്രീസ്‌കൂൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക നിയമത്തിനുള്ള നീക്കം.

സർക്കാർ നേരിട്ടുനടത്തുന്ന 57 പ്രീസ്‌കൂളുകളുണ്ട്. സർക്കാർ സ്‌കൂളുകളുടെ ഭാഗമായി 2100 സ്‌കൂളുകളും പ്രവർത്തിക്കുന്നു. ഇതിനെല്ലാം പുറമേയാണ് സ്വകാര്യ, എയ്ഡഡ് മേഖലയിലെ പ്രീസ്‌കൂളുകൾ. ഇവയ്‌ക്കൊന്നും പൊതുപാഠ്യപദ്ധതിയോ പ്രവർത്തനചട്ടക്കൂടോ ഇല്ല. അധ്യാപകരെ നിയമിക്കാനും മാനദണ്ഡമില്ല. വൻതോതിൽ ഫീസുണ്ടുതാനും. അംഗീകാരമില്ലാത്ത 827 സ്‌കൂളുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിൽ പ്രീസ്‌കൂളുകളും ഉണ്ടെന്നാണ് വിലയിരുത്തൽ.

നിയമത്തിൽ എന്തൊക്കെ?

പ്രീ-സ്‌കൂളുകൾക്ക് രജിസ്‌ട്രേഷൻ
പ്രവർത്തനത്തിന് ലൈസൻസ്
പഠിപ്പിക്കാൻ പൊതുസിലബസ്
കെട്ടിടങ്ങൾക്ക് നിശ്ചിതമാനദണ്ഡം
അധ്യാപകർക്ക് യോഗ്യത നിശ്ചയിക്കും
മേൽനോട്ടത്തിന് പ്രത്യേക സമിതി
ഫീസ് നിയന്ത്രിക്കാനും സംവിധാനം.
കോടതി പറഞ്ഞിട്ടും വേതനത്തിൽ നീതിയില്ല
പ്രീ-സ്‌കൂളിന് നിയമമാവുമ്പോഴും പ്രീ-പ്രൈമറി അധ്യാപകർക്ക് ഓണറേറിയം കൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ സർക്കാർ. അധ്യാപകർക്ക് 27,500 രൂപ, ആയമാർക്ക് 15,500 എന്നിങ്ങനെ വേതനം നൽകാനാണ് വിധി. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അധ്യാപകർക്കും ആയമാർക്കും ആയിരം രൂപവീതം കൂട്ടിയതൊഴിച്ചാൽ സർക്കാർ മറ്റൊന്നും ചെയ്തില്ല.

അധ്യാപകർക്ക് 13,500 രൂപയും ആയമാർക്ക് 8500 രൂപയുമാണ് വേതനം. മൊത്തം 2851 അധ്യാപകരും 1965 ആയമാരുമുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാതെ അപ്പീൽ പോകുകയാണ് സർക്കാർ ചെയ്തതെന്ന് പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. ഹേമലത കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post