Trending

അമീബിക് മസ്തിഷ്കജ്വരം; സെപ്റ്റംബർ മാസത്തിൽ രോഗം ബാധിച്ച് മരിച്ചത് 11 പേർ, പകുതിയിലധികം ആളുകൾക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്





തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് 11 പേർ. 40 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഈ വർഷം 87പേർക്കാണ് അകെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 21 പേർ മരണപ്പെടുകയും ബാക്കിയുള്ള ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തു. മരിച്ച ആളുകളിൽ പകുതിയിലധികം പേർക്കും മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. രോഗബാധയെത്തുടർന്ന് മരണപ്പെട്ട ആളുകളിൽ ചിലർ വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ്. ഇതര അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവർക്ക് രോഗബാധ ഉണ്ടായതോടെ അവസ്ഥ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതുകൊണ്ട് മാത്രം മരിച്ചവരുടെ വിവരങ്ങളും ശേഖരിച്ച് വരികയാണ്.
രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവർക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിർദേശിക്കാനും സാധിക്കുന്നുള്ളൂ. അതിനാൽ രോഗ നിരീക്ഷണത്തിനു ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദേശം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വടക്കൻ ജില്ലകളിൽ അമീബിക് മസ്തിഷ്കജ്വരം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും. ഏതിനം അമീബയാണു ബാധിച്ചതെന്നു കൃത്യമായി കണ്ടെത്തിയാൽ മാത്രമേ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും മരണനിരക്കു കുറയ്ക്കാനും സാധിക്കൂ. ആചാരങ്ങളുടെയും ചികിത്സയുടെയും ഭാഗമായി മൂക്കിൽ വെള്ളം കയറ്റിയിറക്കുന്നത് അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുമെന്ന ബോധവൽക്കരണവും വേണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ വീട്ടിലെ ജലസംഭരണിയും പൈപ്പും മറ്റു വെള്ളവുമൊക്കെ പരിശോധിച്ചപ്പോൾ ‍അതിൽ ബാലമുത്തിയ എന്ന അമീബയുടെ സാന്നിധ്യമാണു കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തലച്ചോറിൽ കണ്ടെത്തിയതാകട്ടെ അകാന്തമീബയും. സമീപകാലത്തൊന്നും മറ്റു സ്ഥലങ്ങളിൽ പോയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാൽ രോഗബാധയുടെ ഉറവിടം നിർണയിക്കാനാകാതെ നിൽക്കുകയാണ് ആരോഗ്യ പ്രവർത്തകർ

Post a Comment

Previous Post Next Post