കോഴിക്കോട്: തൊട്ടടുത്ത ദിവസങ്ങളിൽ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും നാളെയും കേരളത്തിൽ ജനജീവിതം സ്‌തംഭിക്കും. ഇന്ന് സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നത് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാൻ ഗതാഗത കമ്മീഷണർ ബസുടമകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ്റെ ദേശീയ പണിമുടക്ക് നാളെ ബുധനാഴ്‌ചയാണ്. ബസുകൾക്ക് പുറമെ ടാക്സികളും നാളെ ഓടില്ല.
വിദ്യാർഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ സുകളുടെ പണിമുടക്ക്. ഇത് പൂർണമായും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നായിരുന്നു പാലക്കാട് ഗതാഗത കമ്മീഷണർ നടത്തിയ ചർച്ചയിൽ ബസുടമകൾ വ്യക്തമാക്കിയത്. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാർ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും യാത്രാ ക്ലേശം സൃഷ്ടിക്കും.
ബുധനാഴ്ച നടക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിലും കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ടാക്‌സി സർവീസുകളും നിലയ്ക്കാനാണ് സാധ്യത. ബാങ്കിങ്, ഇൻഷുറൻസ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് ബാധിക്കും. അവധി പ്രഖ്യാപിക്കില്ലെങ്കിലും ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലാകും.
Tags:
latest