Trending

നിപ സംശയം; കണ്ണൂരിൽ രണ്ടുപേർ നിരീക്ഷണത്തിൽ



കണ്ണൂർ: സംസ്ഥാനത്ത് നിപ സംശയിച്ച് രണ്ടുപേർ നിരീക്ഷണത്തിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇരുവരും നിരീക്ഷണത്തിൽ. പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്സോ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസ് ആണ് നിപ. ഇവയിൽതന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതിൽ ആദ്യത്തെ തരത്തിൽപ്പെട്ട വൈറസുകളാണ് സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസുകൾ പഴംതീനികളായ പെടെറോപ്പസ് (Pteropus medius) തരത്തിൽപ്പെട്ട വവ്വാലുകളിൽ, അവയിൽ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളിൽനിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.

വവ്വാലിലുള്ള നിപ വൈറസുകൾ അവയുടെ ശരീരസ്രവങ്ങൾ (ഉമിനീർ, ശുക്ലം), മൂത്രം, മലം വഴി വിസർജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറത്ത് ഈ വൈറസുകൾക്ക് അതിജീവന സാധ്യത 23 മണിക്കൂറുകൾ മാത്രമേയുള്ളൂ. പഴങ്ങളിൽ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം.

രോഗാണുക്കൾ പ്രധാനമായും ശ്വാസകോശ സ്തരങ്ങൾ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. 2018-ൽ കോഴിക്കോട് ജില്ലയിൽ അൻപത്തിരണ്ടോളം വവ്വാലുകളെ പരിശോധിച്ചപ്പോൾ പത്തെണ്ണത്തിലും (19%) നിപ വൈറസിനെതിരെയുള്ള ആൻറിബോഡി കണ്ടെത്തിയിരുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള പഴംതീനി ബാറ്റ് സ്പീഷിസുകളിൽ, ഏഴ് സ്പീഷിസുകളിൽ സിറം പരിശോധനയിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

രോഗമുണ്ടായവരിൽ 70 മുതൽ 100 ശതമാനംവരെ മരണസാധ്യതയുള്ളതിനാൽ കരുതിയിരിക്കേണ്ട രോഗമാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ വാക്സിനുകളോ ചികിത്സിക്കാനായി ഔഷധങ്ങളോ കണ്ടെത്തിയിട്ടില്ല.

Post a Comment

Previous Post Next Post