Trending

ബാലുശ്ശേരിയിൽ വൻ വിസ തട്ടിപ്പ്; കുടുങ്ങിയത് നിരവധി പേർ.




ബാലുശ്ശേരി : സൗദിയിലേക്കുൾപ്പടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ട്രാവൽസ് ഉടമകൾ മുങ്ങിയതായി പരാതി. ബാലുശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന അൽഫാരീസ് ട്രാവൽസ് ഉടമകൾക്കെതിരെയാണ് നിരവധി പേർ പരാതിയുമായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയത്.
   വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ട്രാവൽസ് ഉടമകൾ ആളുകളിൽ നിന്ന് പണം തട്ടിയത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് ഖത്തറിലെ ദോഹയിലും മറ്റും ഓഫീസുകളുണ്ടെന്നും മറ്റു സവിശേഷതകളും പറഞ്ഞ് ബാലുശ്ശേരിയിലെ ഓഫീസിലേക്കെത്തിച്ച് അഡ്വാൻസ് തുക കൈപറ്റുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട പാലക്കാട് പട്ടാമ്പി ചെറുകിടങ്ങാട് സ്വദേശി ഊരോത്തൊടി സിറാജുദ്ദീന്റെ പരാതിയിൽ അൽഫാരീസ് ട്രാവൽസ് ഉടമ പാലക്കാട് സ്വദേശി സൈതലവി, അബൂബക്കർ എന്നിവർക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു. സംഭവത്തിൽ അഡീഷണൽ എസ് ഐ എം.കെ. സജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

 കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടവർ നിരവധിയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പലരിൽ നിന്നായി 5000 മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ ട്രാവൽസ് ഉടമകൾ കൈപറ്റിയതായി പോലീസ് പറഞ്ഞു. പരാതിക്കാരിൽ പലരുടെയും പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഐഡി കാർഡ് തുടങ്ങിയവയും ഇവർ വാങ്ങി വെച്ചിട്ടുണ്ട്. വിസ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായവർ ബാലുശ്ശേരിയിലെ ഓഫീസ് തേടി എത്തിയത്. എന്നാൽ അപ്പോഴേക്കും ഓഫീസ് അടച്ചുപൂട്ടി ഉടമകൾ മുങ്ങിയതായി മനസ്സിലായതോടെയാണ് ഏതാനും പേർ പരാതിയുമായി പോലീസിലെത്തിയത്. ചെറിയ തുക നൽകിയവർ ധാരാളമുതിനാൽ എത്ര പേർ തട്ടിപ്പിനിരയായെന്ന് കണ്ടെത്താനായിട്ടില്ല. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പെ ഉൾപ്പടെയുള്ള ഓൺലൈൻ സംവിധാനങ്ങൾ വഴിയും നേരിട്ട് ബാലുശ്ശേരിയിലെ ട്രാവൽസിലെത്തി പലരും പണം നൽകിയതായി പോലീസ് പറഞ്ഞു.
       സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണന്നും വിസ തട്ടിപ്പിൽ മറ്റു കണ്ണികളുണ്ടോയെന്നും മറ്റുമുള്ള കാര്യങ്ങൾ പരിശോധിചു വരികയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post