Trending

മലയാളി ‘ഇൻ സ്പേസ്’: അനിലും സംഘവും ബഹിരാകാശ നിലയത്തിലെത്തി, 8 മാസത്തിന് ശേഷം മടക്കം



*_ന്യൂയോർക്ക്_* : ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.

ഇന്ത്യൻസമയം രാത്രി 8.17നാണ് അനിൽ മേനോനും സംഘവും യാത്ര തിരിച്ചത്. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിച്ചത്. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്.

ഇന്ത്യന്‍ - അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ‌ മേനോൻ. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും.പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. 

ഹാര്‍വാഡിൽ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടിയ അനിൽ സ്റ്റാൻഫഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയില്‍ കേണല്‍ ആയിരുന്നു.

Post a Comment

Previous Post Next Post