2016ലെ ആധാർ നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം ആധാർ പൗരത്വത്തിനോ സ്ഥിരതാമസത്തിനോ ഉള്ള തെളിവല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ആധാർ എന്നത് കേവലം തിരിച്ചറിയൽ രേഖ മാത്രമാണെന്നും പൗരത്വത്തിന്റെയോ ജനനത്തീയതിയുടെയോ രേഖയല്ലെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2023 ആഗസ്റ്റിൽ പുറത്തിറക്കിയ വിജ്ഞാപനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തെരഞ്ഞെടുപ്പ് കമീഷനും നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു
എന്നാൽ, നിലവിൽ സ്കൂൾ പ്രവേശനം, വസ്തു വാങ്ങൽ, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ നേടുന്നതിനായി ആധാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം-6 ലും ആധാർ വിലാസത്തിനും പ്രായത്തിനും രേഖയായി സ്വീകരിക്കുന്നുണ്ട്. മതിയായ പരിശോധനാ സംവിധാനങ്ങളുടെ കുറവ് കാരണം അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർ ആധാർ കാർഡ് ഉപയോഗിച്ച് വോട്ടർ പട്ടികയിൽ സ്ഥാനം പിടിക്കാൻ ഇത് ഇടയാക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. നിലവിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലെ വെരിഫിക്കേഷൻ സംവിധാനം അപൂർണമാണെന്നും കൃത്യമായ രേഖകൾ ഇല്ലാത്തവർക്കും ഇതിലൂടെ തെരഞ്ഞെടുപ്പ് ഡാറ്റാബേസിൽ കയറിക്കൂടാൻ സാധിക്കുമെന്നും ഹരജിയിൽ ആരോപിക്കുന്നു.
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനാ സംവിധാനങ്ങൾ പൂർണമായി പരിഷ്കരിക്കണമെന്നും, ഇതിനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെയും സൈബർ ഫോറൻസിക് വിദഗ്ധരുടെയും നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി ലഭിച്ച ശേഷം സുപ്രീം കോടതി ഈ കേസിൽ തുടർവാദം കേൾക്കും.
Tags:
latest