Trending

ചുമ രോഗമല്ല, ലക്ഷണമാണ്; ചുമമരുന്ന് വാങ്ങി സ്വയം ചികിത്സിക്കുമ്പോൾ ലക്ഷണങ്ങൾ മറയ്ക്കപ്പെടും

ചുമ, ജലദോഷം, പനി എന്നിവ നിയന്ത്രിക്കാൻ കുട്ടികൾക്ക് നൽകുന്ന പാരസീറ്റാമോൾ ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. 1945-ലെ ഡ്രഗ്ഗ് റൂൾസിൽ ഭേദഗതിവരുത്തിയാണ് ഷെഡ്യൂൾ-കെ വിഭാഗത്തിൽപ്പെടുന്ന സിറപ്പുകൾക്ക് കുറിപ്പടി നിർബന്ധമാക്കിയത്.

അലർജിക്ക് ഉപയോഗിക്കുന്ന സെറ്റീറിസിൻ, ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധകൾക്ക് ഉപയോഗിക്കുന്ന അമോക്സിലിൻ, അസിത്രോമൈസിൻ, രക്തക്കുറവ് തടയാനുള്ള അയേൺ ഫോളിക് ആസിഡ്, പോഷകക്കുറവിനുള്ള മൾട്ടി വിറ്റമിൻ, മലബന്ധചികിത്സയ്ക്ക്‌ ഉപയോഗിക്കുന്ന ലാക്ടലോസ്, കുട്ടികളുടെ വയറിളക്കചികിത്സയ്ക്ക് ഉപയോഗിക്കുന്ന സിറപ്പുകൾ എന്നിവയും ഇനി കുറിപ്പടിയില്ലാതെ കിട്ടില്ല. ഭേദഗതി ചൊവ്വാഴ്ച നിലവിൽവന്നു.

ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കഴിഞ്ഞ വർഷം കുട്ടികൾ മരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഷെഡ്യൂൾ കെ-യിലെ മരുന്നുകളുടെ വിഭാഗത്തിൽനിന്ന് ‘സിറപ്പുകൾ’ എന്നത് നീക്കിയത്.

ചുമമരുന്നുകൾ വ്യാപകമായി ദുരുപയോഗിക്കുന്നു

ചുമ എന്നത് രോഗമല്ല, രോഗലക്ഷണംമാത്രമാണ്. ഈ ലക്ഷണത്തെ ശമിപ്പിക്കാൻമാത്രം മലയാളികൾ ചെലവഴിക്കുന്നത് വർഷം 300 കോടിയോളം രൂപയാണ്. ഇതിൽ ഭൂരിഭാഗവും അനാവശ്യമായി ഉപയോഗിക്കുന്നതാണെന്നതാണ് വസ്തുത

ചുമമരുന്ന് രോഗം മറച്ചേക്കാം

ചുമയ്ക്കുകാരണം ശ്വാസകോശപ്രശ്നങ്ങളാവാം. ക്ഷയം, ആസ്ത്മ, സി.ഒ.പി.ഡി., കാൻസർ തുടങ്ങി പലരോഗങ്ങളും ചുമയുണ്ടാക്കും. മറ്റ് അണുബാധകളുമാവാം. ഹൃദയ-ദഹന വ്യവസ്ഥയും നാഡീതകരാറുകളും ചുമയ്ക്ക് കാരണമാവാം. അടിസ്ഥാനരോഗം നിർണയിച്ചുവേണം ചികിത്സിക്കാൻ. ചുമമരുന്ന് വാങ്ങി സ്വയം ചികിത്സിക്കുമ്പോൾ ലക്ഷണങ്ങൾ മറയ്ക്കപ്പെടും.

Post a Comment

Previous Post Next Post