Trending

പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹമില്ല; വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത നീങ്ങി

കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹതകൾ നീങ്ങി . കല്ലറയിൽ രേഖകളിലില്ലാത്ത മൃതദേഹം അടക്കിയിട്ടില്ലെന്ന് കല്ലറ തുറന്നുള്ള പരിശോധനയിൽ വ്യക്തമായി. കല്ലറയിൽ നിന്ന് ലഭിച്ച മൃതദേഹം അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ദുരൂഹത നീങ്ങിയതോടെ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവും ഉത്തരമില്ലാത്ത ചോദ്യമായി മാറി. ദുരൂഹതകൾക്കും സംശയങ്ങൾക്കും ഒടുവിൽ വിരാമം. യാഥാർത്ഥ്യം കല്ലറ വിട്ട് പുറത്തേക്ക് വന്നു. ആ കല്ലറയിൽ മൂന്നാമതൊരു മൃതദേഹം ഇല്ല.

വൻ പോലീസ് സംഘത്തിന്റെയും, ഫോറൻസിക് ഉദ്യോഗസ്ഥരുടെയും, പോലീസ് സർജന്റെയും പള്ളി വികാരി ഉൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പത്തരയോടെ കല്ലറ തുറന്നത്. സെമിത്തേരി പൂർണമായും മറച്ചു കെട്ടിയ ശേഷം ആയിരുന്നു ദുരൂഹമായ 38ആം നമ്പർ കല്ലറയിൽ ആളിറങ്ങിയത്. കല്ലറയിലെ പെട്ടി 2015 ൽ അടക്കം ചെയ്ത ജെയിംസ് കൂമ്പുക്കലിന്റേതാണെന്ന് പോലീസ്. കല്ലറയിൽ കണ്ട പായ 2006 ൽ സംസ്കരിച്ച മറിയത്തിന്റെ ആണെന്നാണ് പോലീസ് കണ്ടെത്തൽ

കല്ലറയിൽ നിന്ന് മറിയത്തിന്റെയും ജെയിംസിന്റെയും അസ്ഥികൾ പോലീസ് ശേഖരിച്ചു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി കൊണ്ടുപോയി. ദുരൂഹത നീങ്ങിയതോടെ സന്തോഷമായെന്ന് പള്ളി വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ പറഞ്ഞു. കോഴിക്കോട് നിന്നെത്തിയ ഒരു സംഘം ആളുകളാണ് കല്ലറയിൽ ഇറങ്ങി പരിശോധിച്ചത്. അസ്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സംഘത്തിൽപ്പെട്ട മഠത്തിൽ അബ്ദുൽ അസീസ് പറഞ്ഞു

Post a Comment

Previous Post Next Post