നീണ്ട ഇടവേളയ്‌ക്കുശേഷം ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വള്ളികുന്നത്താണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. വയളിറക്കരോഗം വ്യാപകമായ ആറാട്ടുപുഴയിൽ ഒരുകുട്ടിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല പിടിപെട്ടവരുടെ എണ്ണം അഞ്ചായി. കുട്ടി കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്.
വയറിളക്കരോഗം വ്യാപകമായ ആറാട്ടുപുഴ പഞ്ചായത്തിൽ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് 15 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. കോവിഡ് വായുവിലൂടെ പകരുന്ന രോഗമായതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി. പനി, തൊണ്ടവേദന, ശരീരവേദന തലവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ, പേശിവേദന, ഛർദിയും ഓക്കാനവും, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ജില്ലയിൽ ഞായറാഴ്‌ച 88 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയത്. കഴിഞ്ഞദിവസം 133 പേർക്കായിരുന്നു വയറിളക്കം ബാധിച്ചത്. 164 പേർ പനിക്ക് ചികിത്സ തേടി.
Tags:
latest