തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കാനാകില്ലെന്ന് ജോ.ആർ.ടി.ഒ.യുടെ നിലപാടിനോട് യോജിച്ച് സർക്കാർ. വിജിലൻസ് പരിശോധനാസമയത്ത് ഇടനിലക്കാരെ പണവുമായി ഓഫീസിൽനിന്ന് പിടികൂടിയ സംഭവത്തിൽ ജോ.ആർ.ടി.ഒ.ക്കെതിരേ അച്ചടക്ക നടപടി സർക്കാർ ഒഴിവാക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുൻപ് മോട്ടോർവാഹനവകുപ്പിൽ നടന്ന കുറ്റമൊഴിവാക്കൽ നടപടിക്കെതിരേ ഉയർന്ന വിമർശനം ശരിവെക്കുന്നതാണ് പാലക്കാട്ടെ ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ മറുപടിയും സർക്കാർ നടപടിയും.
ക്രമക്കേടും കൈക്കൂലിയും ഒഴിവാക്കാൻ ഇടനിലക്കാരെ ഓഫീസുകളിൽ പ്രവേശിപ്പിക്കുന്നത് ട്രാൻസ്പോർട്ട് കമ്മിഷണർ വിലക്കിയിരുന്നു. എന്നാൽ, അപേക്ഷകരുടെ സമ്മതപത്രവുമായി വരുന്നവരെ പ്രവേശിപ്പിക്കാം. സമ്മതപത്രം ഇല്ലാതെ ഓഫീസിനുള്ളിൽനിന്നവരെയാണ് പണവുമായി വിജിലൻസ് പിടികൂടിയത്. വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടാണെങ്കിലും സർക്കാരിന്റെ അവസാനകാലത്ത് എല്ലാം ഒറ്റയടിക്ക് തീർപ്പാക്കുകയായിരുന്നു.
ഇടനിലക്കാരിൽനിന്ന് കണ്ടെടുത്ത പണം ഉദ്യോഗസ്ഥർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന വിജിലൻസ് കണ്ടെത്തൽ അവരുടെ നിഗമനമാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ആരോപണം. ഇതും സർക്കാർ ശരവെച്ചു.
ഇത്തരത്തിൽ അൻപതിലധികം വിജിലൻസ് കേസുകളാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ഒരാഴ്ചമുൻപ് തീർപ്പാക്കിയത്. കൈക്കൂലിയുമായി വിജിലൻസ് പിടികൂടിയ ഉദ്യോഗസ്ഥരെയടക്കം നിർണായക തസ്തികയിൽ നിയമിച്ചു. അന്വേഷണം പൂർത്തിയാക്കാതെ ചിലരെ തിരിച്ചെടുത്തിട്ടുമുണ്ട്. അവധിദിനമായ ഞായറാഴ്ച ഇറക്കിയ സ്ഥലംമാറ്റപ്പട്ടികയും വിവാദത്തിലാണ്.
Tags:
latest
