ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു.
പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.
ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സർവീസുകളാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രത്യേക സർവീസുകള്‍ ലഭ്യമാകും.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ അധികമായി 13 ബസുകള്‍ കൂടി സജ്ജമാക്കാൻ അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റുകള്‍ ലഭിക്കാതെ യാത്രക്കാർ വലയുന്ന സാഹചര്യം പരിഗണിച്ചാണ് പരമാവധി ബസുകള്‍ നിരത്തിലിറക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചത്. യാത്രക്കാർക്ക് കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മുൻകൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, നിശ്ചിത സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങേണ്ട യാത്രക്കാർക്ക് 20 രൂപ അധികം നല്‍കിയാല്‍ ബസ് നിർത്തിക്കൊടുക്കുന്ന സൗകര്യവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:
latest