Trending

കോഴിക്കോട് നാല് റോഡുകള്‍ കൂടി നവീകരിക്കുന്നു; തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജില്ലയിലെ റോഡ് വികസനത്തിനായി 10.28 കോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, എലത്തൂര്‍, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് അനുവദിച്ചിരിക്കുന്നത്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ കണ്ണാടിക്കല്‍ - പാറോപ്പടി - ചേവരമ്പലം റോഡ് ബി എം, ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിനായി 3.15 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ബേപ്പൂരില്‍ ഗവണ്‍മെന്റ് ഐ ടി ഐ റോഡാണ് നവീകരിക്കുന്നത്. ഇതിനായി 1.50 കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എലത്തൂര്‍ മണ്ഡലത്തില്‍ കാപ്പാട് - തുഷാരഗിരി - അടിവാരം റോഡ് ഗതാഗതയോഗ്യമാക്കും.

ഇതിനായി 3.87 കോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കുറ്റ്യാടി മണ്ഡലത്തിലെ വില്ലിയപ്പള്ളി - എടച്ചേരി - ഇരിങ്ങന്നൂര്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 1.50 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വില്ല്യപ്പള്ളി ടൗണില്‍ നിന്ന് ആരംഭിക്കുന്ന ഒരു കിലോ മീറ്റര്‍ ദൂരം ബി എം, ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫണ്ട് അനുവദിച്ച് കൊണ്ടുള്ള ഭരണാനുമതിയായിട്ടുണ്ട്.

അതേസമയം കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്ന നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുകയാണ്. നഗര റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരണം. നേരത്തെ ജനുവരി ഒന്നിന് റോഡ് തുറന്നുകൊടുക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചിരുന്നത്. എന്നാല്‍ നിര്‍മാണം മന്ദഗതിയിലായതോടെ ഇത് നടന്നില്ല.

നിലവില്‍ ഫെബ്രുവരി കഴിയുന്നതോടെ റോഡ് തുറന്ന് കൊടുക്കാനാണ് ആലോചന. ഇതിനായി ടാറിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കെ എസ് ഇ ബി പോസ്റ്റുകളും മറ്റ് കേബിളുകളും മാറ്റാന്‍ സമയമെടുത്തതിനാലാണ് ടാറിംഗ് തുടങ്ങാന്‍ വൈകിയത്. നിലവില്‍ ഈസ്റ്റ് നടക്കാവ് മുതല്‍ മാനാഞ്ചിറ വരെ വണ്‍വേയാണ്. വയനാട്, ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെസ്റ്റ് നടക്കാവ് വരെ കണ്ണൂര്‍ റോഡിലൂടെയാണ് പോകുന്ന സ്ഥിതിയാണ്.

എന്നാല്‍ നാലുവരി പാത തുറന്ന് കൊടുക്കുന്നതോടെ ഈ വാഹനങ്ങളും പുതിയ മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡിലൂടെ പോവും. ഇതോടെ കണ്ണൂര്‍, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാത്രമെ കണ്ണൂര്‍ റോഡിലൂടെ പോകൂ. 8.34 കിലോ മീറ്റര്‍ ദൂരമാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് ഉള്ളത്. നിലവില്‍ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള 5.32 കിലോ മീറ്റര്‍ ആണ് നാലുവരിയാക്കുന്നത്.

ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 482 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുക്കലിന് മാത്രം 344.5 കോടി രൂപ ചെലവായി. 137.44 കോടി രൂപയാണ് റോഡ് നിര്‍മാണത്തിന് നീക്കി വെച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ഓവുചാല്‍, ഡക്റ്റ്, രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാത, 22 ക്രോസ് ഡക്റ്റുകള്‍, നാലുവരി പാതയുടെ മധ്യത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ പൂന്തോട്ടം, തെരുവ് വിളക്കുകള്‍, 21 ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍, ഏഴ് ബസ് ബേ, സിവില്‍ സ്റ്റേഷന് മുന്നില്‍ നടപ്പാലം, ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്‌നലുകള്‍ എന്നിവയുണ്ടാകും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനായി എരഞ്ഞിപ്പാലത്ത് മേല്‍പ്പാലവും നിര്‍മിക്കും

Post a Comment

Previous Post Next Post