ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം പൗരത്വ ഭേദഗതി നിയമം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തുന്നു. പൗരത്വ ഭേദഗതി നിയമം 2019 ചോദ്യം ചെയ്യുന്ന ഹർജികൾ മെയ് 5ന് ആരംഭിക്കുന്ന ആഴ്ചയിൽ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2024 മാർച്ച് 19 ന്, രണ്ട് വർഷം മുൻപാണ് ഈ വിഷയം അവസാനമായി സുപ്രീംകോടതി ലിസ്റ്റ് ചെയ്തത്.
അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പ്രത്യേകം പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗ് അഭ്യർത്ഥിച്ചു. അസം, ത്രിപുര എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മറ്റ് വിഷയങ്ങളിൽ നിന്ന് പ്രത്യേകം തരംതിരിക്കണമെന്ന് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്തയും അറിയിച്ചു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യം കേൾക്കാമെന്നും അതിനുശേഷം അസം, ത്രിപുര എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മെയ് 5, 6 തീയതികളിൽ രാവിലെ ഹർജിക്കാരെ കേൾക്കും. മെയ് 6 ന് ഉച്ചയ്ക്ക് ശേഷവും മെയ് 7 നും എതിർകക്ഷികളെ കേൾക്കും. മെയ് 12 ന് മറുവാദം കേൾക്കും.
2014 ഡിസംബർ 31 ന് മുമ്പ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര കുടിയേറ്റക്കാരെ ഇന്ത്യൻ പൗരത്വം തേടാൻ അനുവദിക്കുന്ന നിയമ ഭേദഗതിയാണ് സിഎഎ. മുസ്‌ലിം കുടിയേറ്റക്കാരെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് ഹർജികൾ. കേരളമടക്കം സിഎഎയ്‌ക്കെതിരെ ഹർജി നൽകിയിട്ടുണ്ട്. അതേസമയം 2024ൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തെങ്കിലും സുപ്രീംകോടതി തടഞ്ഞിരുന്നില്ല
Tags:
latest