കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് - മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് പന്നികളില്‍ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികള്‍ അസ്വാഭാവിക രീതിയില്‍ ചത്തത് ശ്രദ്ധയില്‍പ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിസമാണ് പരിശോധനാ ഫലം ലഭിച്ചത്.
കാട്ടുപന്നികള്‍, വളർത്തുപന്നികള്‍ എന്നിവയില്‍ ഈ രോഗം അതിവേഗം പടരുമെങ്കിലും മനുഷ്യനെ ബാധിക്കില്ല. പന്നികള്‍ക്ക് 100 ശതമാനം മരണനിരക്കുള്ള രോഗമാണിത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നിയുടെ രക്തം, മാംസം, അവശിഷ്‌ടങ്ങള്‍, രോഗം ബാധിച്ച പന്നിയുമായി നേരിട്ടുള്ള സമ്ബർക്കം എന്നിവയിലൂടെ മറ്റ് പന്നികളിലേക്ക് രോഗം വ്യാപിക്കാം.
കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവില്‍ പന്നികളെ കൊന്നൊടുക്കാനും അസുഖം വന്ന പന്നിഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു. കൂടാതെ ഒരു കിലോമീറ്റർ ചുറ്റളവില്‍ പന്നിമാംസം വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതാണെന്നും നിർദേശമുണ്ട്. ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:
latest
