Trending

അർജുന്റെ മൃതദേഹത്തിനായുള്ള കുടുംബത്തിന്റെ കാത്തിരിപ്പ്; പ്രതിസന്ധി സൃഷ്ടിച്ചത് ഫോറൻസിക് വിഭാഗത്തിന്റെ വീഴ്ച





ബെംഗളൂരു: അർജുന് വേണ്ടി കാത്തിരിക്കേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം ഇനിയും എത്രനാൾ ഇങ്ങനെ തുടരും? ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്റെ വീഴ്ച ഒരു നാടിന്റെ തന്നെ കാത്തിരിപ്പിനെയാണ് തളർത്തിക്കളയുന്നത്. ഇന്ന് വൈകിട്ടോടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാണ് ജില്ലാ ഭരണകൂടം തീവ്രമായി പരിശ്രമിക്കുന്നത്. എന്നാൽ, സാംപിൾ ലാബിലേക്ക് എത്തിക്കുന്നതിൽ ഫോറൻസിക് വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചത് നടപടികൾ വൈകുന്നതിന് കാരണമായെന്നാണ് റിപ്പോർട്ട്.


അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.വീടിൻ്റെ തൊട്ടരികിൽ തന്നെ അർജുന് വേണ്ടിയുള്ള ചിത ഒരുങ്ങുകയാണ്. അർജുനായി കാത്തിരുന്ന 74 ദിനങ്ങൾ പിന്നിടുമ്പോൾ ഒരു നാട് തന്നെ കുട്ടന് അന്ത്യയാത്ര നൽകാനുള്ള തയാറെടുപ്പിലാണ്. ജൂലൈ 16 രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് അർജുനെ കാണാതായത്.

Post a Comment

Previous Post Next Post