Trending

രണ്ട് മാസം കൂടുമ്പോഴുള്ള കറണ്ട് ബില്ലിന് പകരം മാസം തോറും ബില്ല്; ഉപഭോക്താക്കളുടെ ആവശ്യം കെഎസ് ഇബി പരിഗണിക്കുന്നു





തിരുവനന്തപുരം: ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യപ്രകാരം രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നു. 1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ കെഎസ്ഇബി പരിഗണിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകും.

രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം.

ഇത് പ്രാവർത്തികമാക്കാൻ വിവിധ മാര്‍ഗങ്ങളാണ് കെ എസ് ഇബി പരിഗണിക്കുന്നത്. നിലവിൽ ഒരു മീറ്റർ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെ എസ് ഇബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോള്‍ ഇതിന്‍റെ ഇരട്ടി ചെലവ് വരും. സ്പോട്ട് ബില്ലിംഗിനായി അധികം ജീവനക്കാരേയും നിയമിക്കണം. ഈ സാഹചര്യത്തിൽ, ചെലവ് കുറക്കാൻ ഉപഭോക്താക്കളെ കൊണ്ട് തന്നെ മീറ്റർ റീഡിംഗിന് സൗകര്യം ഏര്‍പ്പെടുത്തനാണ് ആദ്യ ആലോചന. അതാത് സെക്ഷൻ ഓഫീസുകളിൽ വിവരം കൈമാറി ബിൽ അടയ്ക്കാം. ഇതിനായി കസ്റ്റമർ കെയർ നമ്പറോ വാട്സ് ആപ്പ് ഗ്രൂപ്പോ ഏർപ്പെടുത്താനാണ് ആലോചന. അടുത്ത മാസം സ്പോട്ട് ബില്ലിന് ജീവനക്കാർ വീടുകളിൽ എത്തുമ്പോള്‍ ഉപഭോക്താവിന്‍റെ റീഡിംഗ് പരിശോധിച്ചാൽ മതി. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി അപ്പോള് തന്നെ പേമെന്‍റ് നടത്തുന്ന കാര്യവും പരിഗണനയിലാണ്. പ്രതിമാസ ബിൽ അമിത കുടിശിക ഒഴിവാക്കാനും ബാധ്യതം കുറക്കാനും കെഎസ് ഇബിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ വൈദ്യുതി ചാര്ജ് ഇനത്തിൽ 3400കോടി രൂപയാണ് സര്‍ക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയിട്ടുള്ളത്. പ്രതിമാസ ബിൽ ആകുമ്പോള്‍ അതാത് മാസം തന്നെ ബിൽ അടക്കാന് പല സ്ഥാപനങ്ങളും മുന്നോട്ട് വരുമെന്നും ബോർഡ് പ്രതീക്ഷിക്കുന്നു. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും

Post a Comment

Previous Post Next Post