കൂരാച്ചുണ്ട് : കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സ്വദേശിയായ ആലംകുന്നത്ത് റഷീദ്, ഓട്ടോറിക്ഷ ഓടിച്ച് വരവെ 2021 ഒക്ടോബർ മാസം 6-ാം തിയ്യതി രാത്രി 10.30 ന് കട്ടിപ്പാറക്കടുത്ത് വെച്ച് കാട്ടുപ്പന്നി ഓട്ടോറിക്ഷയിൽ ഇടിക്കുകയും , ഓട്ടോറിക്ഷ മറിഞ്ഞ് റഷീദിന് ഗുരുതര പരിക്ക് പറ്റുകയും ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെ 2021 ഡിസംബർ 3 ന് റഷീദ് മരണപ്പെടുകയുണ്ടായി. ചികിത്സക്കും മറ്റുമായി കുടുംബം താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവ് കുമാർ മുമ്പാകെ അപേക്ഷ സമർപ്പിച്ചെങ്കിലും, കാട്ടുപന്നി ഇടിച്ചിട്ടല്ല ഓട്ടോറിക്ഷ മറിഞ്ഞെതെന്നായിരുന്നു രാജീവ് കുമാറിന്റെ നിലപാട്. നഷ്ടപരിഹാരത്തിനായ് സമർപ്പിച്ച അപേക്ഷ പോലും നിരസിച്ച് കുടുംബത്തെ അവഹേളിക്കുന്ന നിലപാടാണ് റേഞ്ച് ഓഫീസർ രാജീവ് കുമാർ സ്വീകരിച്ചത്.
റഷീദ് മരണപ്പെട്ടപ്പോൾ വി.ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ റഷീദിന്റെ മൃദദേഹവുമായി താമരശ്ശേരി റെയ്ഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് റഷീദിന്റെ കുടുംബത്തിന് ഉടനടി നഷ്ടപരിഹാരം നൽകുമെന്ന് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ ഉറപ്പ് നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചെന്ന് വനം വകുപ്പ് മന്ത്രി പത്രസമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു.
താമരശ്ശേരി പോലീസും , ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും അന്വേഷണം നടത്തി ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സ്ഥിതീകരിക്കുകയുണ്ടായി. വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടാൽ വനം വകുപ്പ് നൽകുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് അവസാനമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ സർട്ടിഫിക്കറ്റും കുടുംബം ഹാജരാക്കിയപ്പോൾ , നഷ്ടപരിഹാരം നൽകരുതെന്ന് വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ ഉത്തരവിട്ടതായി കോഴിക്കോട് ഡി.എഫ്.ഒ അറിയിക്കുകയുണ്ടായി.
റഷീദിനെ കാട്ടുപന്നി ഇടിച്ചിട്ടില്ലായെന്ന തരത്തിൽ വനം വകുപ് മന്ത്രിക്ക് പേരും മേൽവിലാസവും ഇല്ലാത്ത ഒരു ഊമ കത്ത് ലഭിക്കുകയും, ആ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി നേരിട്ട് ഇടപെട്ട് നഷ്ടപരിഹാരം നൽകുന്നത് തടയുകയുമാണ് ചെയ്തത്. പോലീസിന്റെയും ഫോറസ്റ്റിന്റെയും എല്ലാ അന്വേഷണങ്ങളും നടന്ന് നഷ്ടപരിഹാര തുക നൽകാനിരിക്കയാണ് മന്ത്രിയുടെ അപ്രതീക്ഷിതമായ ഇടപെടൽ.
കാട്ടുപന്നിയാക്രമണത്തിൽ പരിക്ക് പറ്റി കിടപ്പിലായ റഷീദിന്റെ കുടുംബത്തിനോട് മോശമായി പെരുമാറുകയും, ചികിത്സാ ചിലവ് നിഷേധിക്കുകയും ചെയ്ത താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാറിനെതിരെ ജനരോക്ഷം ഉയർന്നിരുന്നു. തുടർന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ റെയ്ഞ്ചറുടെ വീട്ടുപടിക്കലിൽ സമരം ചെയ്തിരുന്നു. നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതുമായി ബന്ധപെട്ട് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലും രാജീവ് കുമാർ അനാവശ്യ ഇടപെടലുകൾ നടത്തിയതിന് കുടുംബം കോഴിക്കോട് ഡി.എഫ്.ഒയിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള ഊമ കത്തിന്റെ പിന്നിലും താമരശ്ശേരി റെയ്ഞ്ച് ഓഫീസാണെന്ന് വി.ഫാം കർഷക സംഘടന ആരോപിച്ചു.
നിർദ്ദരരായ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാര തുക തടഞ്ഞുവെച്ച വനം വകുപ്പ് മന്ത്രി തെറ്റ് തിരുത്തി നഷ്ടപരിഹാര തുക ലഭ്യമാക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി അറയിച്ചു. യോഗത്തിൽ ജോയി കണ്ണൻച്ചിറ, അഡ്വ: സുമിൻ.എസ്. നെടുങ്ങാടൻ, തോമസ് വെളിയംകുളം, ബാബു പൈകയിൽ , ജിജൊ വട്ടോത്ത്, ജോൺസൺ കക്കയം, സെമിലി സുനിൽ , ലീലാമ്മ, ബാബു പുതുപ്പറമ്പിൽ , സണ്ണി കൊമ്മറ്റം, ഡെന്നിസ് പശുക്കടവ്, മത്തായി മുതുകാട് എന്നിവർ സംസാരിച്ചു.
