ഇന്ന് വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ സർവ്വീസ് ആരംഭിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. തദ്ദേശ-സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിർവ്വഹിക്കും, വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കെഎസ്ആർടിസി - സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ കെഎസ്ആർടിസി - സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവ്വഹിക്കും. ഡോ. ശശി തരൂർ എം പിയും, മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സർവ്വീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി - സിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ (പൂഞ്ഞാർ), അരുൺ എം (ബാഗ്ലൂർ), അനൂബ് ജോർജ് (പത്തനംതിട്ട, പുല്ലാട്) അരുൺ എം (തിരുവനന്തപുരം, പൂജപ്പുര), എന്നിവർക്കാണ് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പൺ സമ്മാനിക്കുക.
ചടങ്ങിൽ വാർഡ് കൗൺസിലർ ഹരികുമാർ സി, ഐഒസി എക്സിക്യൂട്ടീവ് ഡയറക്ടർ വി സി അശോകൻ, വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (വോൾവോ) ബസ് ഡിവിഷൻ പ്രസിഡന്റ് ആകാശ് പാസ്സി, അശോക് ലൈലാന്റ് ലിമിറ്റഡ് ബസ് ഹെഡ്- കെ മോഹൻ, കെഎസ്ആർടിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിനോദ്, ടിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ ശശിധരൻ, കെഎസ്ടിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എൽ രാജേഷ്, കെഎസ്ആർടിസി യിലേയും - സ്വിഫ്റ്റിലേയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
5.30 മണി മുതൽ ബാഗ്ലൂരിലേക്കുള്ള എ സി വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.
ഏപ്രിൽ 12 ന് വൈകുന്നേരം 5.30 ന് ബാഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള മടക്കസർവ്വീസ് ബാഗ്ലൂരിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യും.
കെഎസ്ആർടിസി - സ്വിഫ്റ്റ് ബസിലെ ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബാംഗ്ലൂർ നിന്ന് കേരള യാത്രയ്ക്കുള്ള മുഴുവൻ സീറ്റുകളും ആദ്യദിനം ബുക്കിംഗ് ആരംഭിച്ച് മണിയ്ക്കൂറുകൾക്കകം തന്നെ തീർന്നു. 12,13 തീയതികളിൽ ബാഗ്ലൂർ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സർവ്വീസുകളുടെ ടിക്കറ്റുകളാണ് പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടത്. നിലവിൽ തിരുവനന്തപുരം - ബാഗ്ലൂർ, എറണാകുളം - ബാഗ്ലൂർ ഗജരാജ എ സി സ്ലീപ്പർ 4 സർവ്വീസുകളുടേയും, കോഴിക്കോട് - ബാഗ്ലൂർ 2 സർവ്വീസുകളുടേയും, പത്തനംതിട്ട- ബാംഗ്ലൂർ ഒരു സർവ്വീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂർ, മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സർവ്വീസുകളുടേയും ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ലഭ്യമാണ്. കൂടുതൽ ബസുകൾക്ക് കർണ്ണാടകയുടേയും തമിഴ്നാടിന്റേയും പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് 13-ാം തീയതിക്ക് മുൻപ് തന്നെ ബസുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നതുമാണ്.
കെ.എസ്.ആർ.ടി.സി യുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി - സിഫ്റ്റ്. യാത്രികർക്ക് മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നൽകുന്നതിന് വേണ്ടി ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട് കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി - സിഫ്റ്റ് പ്രത്യേകം പരിശീലനം നൽകിയ ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവ്വീസുകൾ നിയന്ത്രിക്കുന്നത്.
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ അന്തർ സംസ്ഥാന ദീർഘ ദൂര സർവ്വീസുകളാണ് കെഎസ്ആർടിസി - സിഫ്റ്റ് നടത്തുന്നത്. ലഗ്ഗേജ് വയ്ക്കുന്നതിന് കൂടുതൽ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകാനായി ക്രൂവിന്റെ സഹായവും ലഭിക്കും. മെച്ചപ്പെടുത്തിയ ഓൺലൈൻ റിസർവ്വേഷൻ സേവനം എല്ലാ സമയവും ഉറപ്പാക്കുന്ന കെഎസ്ആർടിസി - സിഫ്റ്റ് സർവ്വീസുകളിൽ സുരക്ഷയ്ക്കും വൃത്തിയ്ക്കും കൂടുതൽ മുൻതൂക്കം നൽകിയാണ് സർവ്വീസുകൾ നടത്തുക.